Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 9 May 2024 10:05 AM GMT

ആരാണീ കറുപ്പയ്യ?

അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മണിമുഴക്കത്തിന് ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്! മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, ഫോട്ടോഗ്രാഫി, എഡിറ്റിങ് തുടങ്ങി അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ വേറെയും. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 31

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്,
X

എല്ലാ ബക്കര്‍ ചിത്രങ്ങളുടെയും പരമമായ ലക്ഷ്യം അവാര്‍ഡുകള്‍ നേടുക എന്നതാണ്. ഏതെങ്കിലും സിനിമ സാമ്പത്തികമായി വിജയിക്കും എന്ന് ബക്കര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സമാന ചിന്താഗതിക്കാരായ നിര്‍മാതാക്കളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. പലപ്പോഴും ബക്കറിന് ഒരു നിര്‍മാതാവിനെ കിട്ടുന്നത് ഒരു വര്‍ഷത്തിന്റെ ഉത്തരാര്‍ധത്തിലാണ്. ആസൂത്രണവും തിരക്കഥയും ഒക്കെ പൂര്‍ത്തിയാവുമ്പോഴേക്കും നവംബര്‍ മാസമാവും. ഷൂട്ടിംഗ് കഴിഞ്ഞു ലാബിലെത്തുമ്പോള്‍ ഡിസംബര്‍ ആവും. പിന്നെ ഡിസംബര്‍ 31 നു മുന്‍പ് പടം സെന്‍സര്‍ ചെയ്യാനുള്ള നെട്ടോട്ടമാണ്. ഡിസംബര്‍ 31 നു എങ്കിലും സെന്‍സര്‍ ചെയ്താലേ ആ വര്‍ഷത്തെ പടമായി പരിഗണിക്കപ്പെടുകയുള്ളു. എന്നാല്‍, മാത്രമേ ആ വര്‍ഷത്തെ അവാര്‍ഡിന് അയക്കാന്‍ പറ്റൂ. മണിമുഴക്കം മുതല്‍, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരനായ രവി ആയിരുന്നു ബക്കറിന്റെ സ്ഥിരം എഡിറ്റര്‍. മദിരാശിയിലെ ആര്‍.കെ ലാബിലായിരുന്നു ബക്കറിന്റെ എല്ലാ പടങ്ങളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലത്തു ഏറ്റവും തിരക്കുള്ള ലാബ് ആയിരുന്നു ഇത്. മോഹന്‍ദാസ് ആയിരുന്നു ലാബിന്റെ ഉടമ. അടൂര്‍ ഭാസിക്ക് കൂടി ആ ലാബില്‍ ചെറിയൊരു പാട്ണര്‍ഷിപ് ഉണ്ടായിരുന്നതുകൊണ്ട്, അദ്ദേഹത്തിന്റെ സഹോദരന്‍ ചന്ദ്രാജിക്കു അവിടെ ഒരു ഓഫിസ് മുറി കൊടുത്തിരുന്നു. ചന്ദ്രാജിയുടെ വാക്ചാതുരിയും തമാശകളും ഒരു പരിധിവരെ നിര്‍മാതാക്കളെ ആര്‍.കെ ലാബില്‍ തളച്ചിടാന്‍ സഹായിച്ചിരുന്നു. വന്‍കിട ലാബുകളായ വാഹിനി, എ.വി.എം എന്നിവയുമായി മത്സരിച്ചായിരുന്നു ആര്‍.കെ പിടിച്ചു നിന്നിരുന്നത്. ചെറിയ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന സിനിമകളും ആര്‍ട്ട് സിനിമകളുമൊക്കെയായിരുന്നു. ആര്‍.കെ ലാബിന്റെ പ്രധാന കസ്റ്റമേഴ്‌സ്. പില്‍ക്കാലത്ത് പ്രസിദ്ധരായ സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയ പല സംവിധായകരും അന്ന് ആര്‍.കെ ലാബില്‍ പല സംവിധായകരുടെയും അസിസ്റ്റന്റുമാരായി പ്രവര്‍ത്തിക്കുന്ന എന്റെ സമകാലികരായ സഹസംവിധായകരായിരുന്നു.

ഇന്നത്തെ പോലെ ആധുനിക സാങ്കേതിക വിദ്യകള്‍ ഒന്നും ഇല്ലായിരുന്ന അക്കാലത്തു പോസ്റ്റ് പ്രൊഡക്ഷന്‍ മുഴുവനും വളരെ അധികം അധ്വാനവും സമയവും ആവശ്യമുള്ള ജോലികള്‍ ആയിരുന്നു. റഫ് കട്ട് കഴിഞ്ഞാല്‍ പിന്നെ എഡിറ്റര്‍ രവിയുടെ അസിസ്റ്റന്റ് അയ്യപ്പനും ഞാനും ദിവസങ്ങളോളം 24 മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്താണ് പടം ഡിസംബര്‍ 31 നു മുന്‍പ് പൂര്‍ത്തിയാക്കുന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തീരെ വിശ്രമമില്ല. രാവിലെ തുടങ്ങിയാല്‍ പിറ്റേ ദിവസം രാവിലെ വരെ തുടര്‍ച്ചയായി ജോലി ചെയ്യും. പിന്നെ മുറിയില്‍ പോയി കുളി കഴിഞ്ഞു തിരിച്ചു വന്നു വീണ്ടും ജോലി തുടരും.

മണിമുഴക്കം ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ക്കു അയക്കുന്ന തിരക്കായിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മണിമുഴക്കത്തിന് ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്! ഏറ്റവും നല്ല ചിത്രം, നല്ല സംവിധായകന്‍, നല്ല തിരക്കഥ, നല്ല ഫോട്ടോഗ്രാഫി, നല്ല എഡിറ്റിങ് തുടങ്ങി അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ വേറെയും.

കംപ്യൂട്ടറും മറ്റു ആധുനിക സാങ്കേതിക വിദ്യകളും ഒന്നും ഇല്ലാത്ത അക്കാലത്തു എല്ലാ ജോലികളും മനുഷ്യ ഹസ്തങ്ങളാല്‍ ഒരു പാട് അധ്വാനവും സമയവും ചെലവഴിച്ചാണ് ചെയ്തിരുന്നത്. ഡബ്ബിങ് തന്നെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ്. പുതിയ തലമുറയിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് ഒട്ടും പരിചയമില്ലാത്ത ആ പ്രക്രിയയില്‍ അടങ്ങിയിരിക്കുന്നത് വിവിധ ഘട്ടങ്ങള്‍ അടങ്ങിയ ദീര്‍ഘമായ പ്രവൃത്തികള്‍ ആണ്. ആദ്യം ഓരോ റീലും മൂവിയോളയില്‍ പ്ലേയ് ചെയ്തു സംഭാഷണമുള്ള ഷോട്ടുകള്‍ ഒക്കെ പ്രത്യേകം അടയാളപ്പെടുത്തുന്നു. (ലൂപ്പ് മാര്‍കിങ്). പിന്നെ എഡിറ്റിംഗ് ടേബിളില്‍ വെച്ച് അവ മുറിചെടുക്കുന്നു. എന്നിട്ടു അവയുടെ രണ്ടറ്റങ്ങളും ബ്ലാങ്ക് സൗണ്ട് ഫിലിം ഉപയോഗിച്ച് യോജിപ്പിച്ചു ലൂപ്പുകള്‍ ആകുന്നു. (ലൂപ്പ് കട്ടിങ്) പിന്നെ ഡബ്ബിങ് തീയേറ്ററിലെ സ്‌ക്രീനില്‍ പ്രൊജക്റ്റ് ചെയ്യുമ്പോള്‍ ഈ ലൂപ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. ഈ സമയത്തു മൈക്കിന് മുന്നില്‍ നില്‍ക്കുന്ന ഡബ്ബിങ് ആര്ടിസ്റ്റ് സംഭാഷണം ഉരുവിടവുകയും റിഹേഴ്‌സലിനു ശേഷം ടേക്ക് എടുക്കുകയും ചെയ്യുന്നു. ഈ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് നയാഗ്ര പോലുള്ള മാഗ്‌നെറ്റിക് ടേപ്പ് റെക്കോര്‍ഡറിലാണ്. ടേക്ക് ഓകെ ആണോ എന്ന് ദൃശ്യത്തോടൊപ്പം പ്ലേയ് ചെയ്തു കാണാനുള്ള സാധ്യതകള്‍ ഒന്നുമില്ല. ഓക്കേ ടേക്കുകള്‍ പിന്നീട് സൗണ്ട് നെഗറ്റീവിലേക്കു ട്രാന്‍സ്‌പോസ് ചെയ്ത് ലാബില്‍ ഡെവലപ്പ് ചെയ്യുന്നു. ഇങ്ങനെ ഡെവലപ്പ് ചെയ്ത നെഗറ്റീവും (ചിലപ്പോള്‍ സൗണ്ട് പോസിറ്റീവ് എടുത്തെന്നും വരാം.) വീണ്ടും എഡിറ്റിംഗ് ടേബിളിലേക്ക്. അതിനിടയ്ക്ക് ലൂപ്പുകള്‍ തിരിച്ചു റീലുകളിലേക്കു യഥാസ്ഥാനത്തു ചേര്‍ക്കുന്നു. പിന്നെ പിക്ചര്‍ പോസിറ്റീവും സൗണ്ട് പോസിറ്റീവും മൂവോയോലയില്‍ ഇട്ടു സിന്‍ക്രൊണൈസ് ചെയ്യുന്നു. അപ്പോള്‍. ഓരോ റീല് ഫിലിമിനും സാമന്തരമായി ഒരു റീല് സൗണ്ട് ഉണ്ടായിരിക്കും. ഈ ഡബിള്‍ പോസിറ്റീവ് ഉപയോഗിച്ചാണ് ഫൈനല്‍ എഡിറ്റിംഗ് നടക്കുന്നത്. ഈ സമയത്താണ് എഡിറ്റര്‍ വീണ്ടും രംഗപ്രവേശം ചെയ്യുന്നത്.

അഹോരാത്രം പണിയെടുത്തു ഞങ്ങള്‍ ഡിസംബര്‍ 31 നു തന്നെ പടം പൂര്‍ത്തിയാക്കി ആദ്യ പ്രിന്റ് എടുത്തു. അതിനു മുന്‍പ് തന്നെ സെന്‍സറിങ്ങിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആര്‍.കെ ലാബ് സ്റ്റാഫും ഈ സിനിമയില്‍ തോമാച്ചന്റെ സഹായിയും ആയിരുന്ന ശങ്കരന്‍കുട്ടി പ്രിന്റുമായി സെന്‍സറിങ് നടക്കുന്ന ചേംബര്‍ തീയേറ്ററിലേക്ക് പാഞ്ഞു. പടം കട്ടുകള്‍ ഒന്നും കൂടാതെ സെന്‍സര്‍ ചെയ്തു കിട്ടി. അന്ന് രാത്രി തോമാച്ചന്റെ വക ആഘോഷം ഉണ്ടായിരുന്നു. പിന്നെ നാലഞ്ച് ദിവസം എല്ലാവരും ഉറക്കത്തിലായിരുന്നു. പിന്നീട് പടം ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ക്കു അയക്കുന്ന തിരക്കായിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മണിമുഴക്കത്തിന് ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്! ഏറ്റവും നല്ല ചിത്രം, നല്ല സംവിധായകന്‍, നല്ല തിരക്കഥ, നല്ല ഫോട്ടോഗ്രാഫി, നല്ല എഡിറ്റിങ് തുടങ്ങി അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ വേറെയും.


സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങ് കോഴിക്കോട് വെച്ചായിരുന്നു. ഞങ്ങളെല്ലാവരും അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തി. പല ഹോട്ടലുകളിയായിട്ടാണ് അവാര്‍ഡ് ജേതാക്കള്‍ക്കും അതിഥികള്‍ക്കും താമസം ഒരുക്കിയിരുന്നത്. പക്ഷെ, കൂടുതല്‍പേരും ഹോട്ടല്‍ അളകാപുരിയിലായിരുന്നു. നിര്‍മാതാവ് തോമസിനെയും, പി.എ ബക്കറിനെയും കൂടാതെ, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി ജോര്‍ജ് തുടങ്ങി മലയാള സിനിമയിലെ പല പ്രമുഖരുമുണ്ടായിരുന്നു. പ്രമുഖരില്‍ ചിലര്‍ ഒരു മുറിയില്‍ വെടി പറഞ്ഞിരിക്കുമ്പോഴാണ്, വടിയും കുത്തിപ്പിടിച്ചു, ഒരു കാലില്‍ മന്തുള്ള ഒരു വൃദ്ധന്‍ അങ്ങോട്ട് കയറി വന്നത്. എല്ലാവരും അവശനായ ആ വൃദ്ധനെ നോക്കി. അയാള്‍ സ്വയം പരിചയപ്പെടുത്തി.

''മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു മനുഷ്യനാണ് ഈ നില്‍ക്കുന്നത്''. എല്ലാവരും കൂടി മന്ത്രിയെ വിവരം ധരിപ്പിച്ചു. അദ്ദേഹത്തിന് ഒരു പ്രതിമാസ പെന്‍ഷന്‍ തുക നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. അങ്ങിനെ ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ, അവശ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ നിലവില്‍ വന്നു.

''ഞാന്‍ ആണ്ടി. ജയദേവന്‍ എന്ന ആണ്ടി. മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ചിത്രമായ '' മാര്‍ത്താണ്ഡ വര്‍മ്മയിലെ നായകന്‍ ''.

എല്ലാവരും അറിയാതെ എഴുന്നേറ്റു പോയി. തോമാച്ചന്‍ ഉടനെ അദ്ദേഹത്തെ പിടിച്ചു ഒരു കസേരയില്‍ ഇരുത്തി. ഒരു ചിത്രത്തില്‍ മാത്രം അഭിയിച്ച ആ നായകന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വാര്‍ദ്ധക്യവും രോഗങ്ങളും കൂടാതെ സാമ്പത്തിക പരാധീനതകളും അദ്ദേഹത്തെ വല്ലാതെ അവശനാക്കിയിരുന്നു. അദ്ദേഹം തന്റെ ദുരിതങ്ങള്‍ വിശദീകരിച്ചു. എല്ലാവരും നിശബ്ദരായി കേട്ടുകൊണ്ടിരുന്നു. അവാസനം അദ്ദേഹം പറഞ്ഞു:-

''ഇന്ന് സിനിമക്കാരൊക്കെ ഇവിടെ ഉണ്ടാവും എന്നറിഞ്ഞപ്പോ. എല്ലാവരെയും ഒന്ന് കാണാമല്ലോ എന്ന് കരുതി വന്നതാ''.


ഉടനെ തോമാച്ചന്‍ മടിക്കുത്തില്‍ നിന്നും ഒരു തുകയെടുത്തു അദ്ദേഹത്തിന്റെ പോക്കറ്റില്‍ തിരുകി. തുടര്‍ന്ന് മറ്റു പലരും.

''ഇത് പോരാ'', ബക്കര്‍ പറഞ്ഞു ''മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പേരാണ് ആണ്ടി. ഇദ്ദേഹത്തിന്റെ ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം''

''നമുക്ക് ഇദ്ദേഹത്തെ മന്ത്രിയുടെ അടുത്ത് കൊണ്ടുപോയാലോ?'' തോമാച്ചന്‍. എല്ലാവര്‍ക്കും അത് നല്ലൊരു ആശയം ആണെന്ന് തോന്നി. എല്ലാവരും കൂടി അദ്ദേഹത്തെ കാറില്‍ കയറ്റി സാംസ്‌കാരിക വകുപ്പ് മന്ത്രി തങ്ങുന്ന ഗസ്റ്റ്ഹൗസിലേക്കു കൊണ്ട് പോയി.

''മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു മനുഷ്യനാണ് ഈ നില്‍ക്കുന്നത്''.

എല്ലാവരും കൂടി മന്ത്രിയെ വിവരം ധരിപ്പിച്ചു. അദ്ദേഹത്തിന് ഒരു പ്രതിമാസ പെന്‍ഷന്‍ തുക നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. അങ്ങിനെ ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ, അവശ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ നിലവില്‍ വന്നു.

അവാര്‍ഡ് നിശ നടക്കുന്ന സ്റ്റേഡിയം ഒരു ജനസാഗരമായി മാറി. വേദിയില്‍ അവാര്‍ഡ് ജേതാക്കള്‍ അണിനിരന്നു. അന്നൊക്കെ കേരളം സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. അന്ന് സിനിമ അവാര്‍ഡ് നിര്‍ണ്ണയവും വിതരണവുമൊക്കെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാഡമി ഒന്നും അന്ന് രൂപീകൃതമായിട്ടില്ല. ചടങ്ങിന് പകിട്ടേകാന്‍ സിനിമാ താരങ്ങളെ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ കഴിയില്ലല്ലോ. അതുകൊണ്ടു മലയാള സിനിമയിലെ അന്നത്തെ പ്രബല സംഘടനയായ മലയാള ചലച്ചിത്ര പരിഷത്തിന്റെ സഹകരണത്തോടെയാണ് സിനിമ താരങ്ങളെ സംഘടിപ്പിച്ചത്. ചലച്ചിത്ര പരിഷത്തിന്റെ പ്രസിഡന്റ് ആയിരുന്ന എം.ഒ ജോസഫിനായിരുന്നു സംഘാടന ചുമതല. അദ്ദേഹം തന്നെ ആയിരുന്നു പരിപാടിയുടെ അവതാരകന്‍. അദ്ദേഹം അവാര്‍ഡ് വാങ്ങാനായി ആദ്യം ക്ഷണിച്ചത് കോസ്റ്റ്യൂമര്‍ കറുപ്പയ്യയെ ആയിരുന്നു. കറുപ്പയ്യ അവാര്‍ഡ് വാങ്ങാനായി മുന്നോട്ടു വന്നപ്പോള്‍, മുന്‍ സീറ്റിലിരുന്ന ബക്കര്‍ എഴുന്നേറ്റു അയാളെ തടഞ്ഞു.

'' ആരാണ് ഈ കറുപ്പയ്യ?'' ബക്കര്‍ സദസ്സിനെ നോക്കി ഉറക്കെ ചോദിച്ചു.

''നിങ്ങള്‍ക്കറിയാമോ?''

''ഇല്ല'' എന്ന് ജനം ഒന്നടങ്കം വിളിച്ചു കൂവി.

'' എന്നാല്‍ ഞാന്‍ പറയാം'' ബക്കര്‍ മൈക് പിടിച്ചു വാങ്ങിക്കൊണ്ടു പറഞ്ഞു.

'' എം.ഒ ജോസഫിന്റെ ഭാര്യയുടെ ബ്ലൗസ് തയ്ക്കുന്ന ആളാണ്''

ജനം ആര്‍ത്തു കൂവി. ബക്കറിന് ആവേശം മൂത്തു.

'' അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ളവര്‍ ഇരിക്കുന്ന വേദിയില്‍ കറുപ്പയ്യയെ ആണോ ആദ്യം വിളിക്കേണ്ടത് ?''

ജനത്തിനും ആവേശമായി. കാതടിപ്പിക്കുന്ന കൂവല്‍. ഉദ്യോഗസ്ഥര്‍ വിയര്‍ത്തു. മന്ത്രി വിഷണ്ണനായി. എം.ഒ ജോസഫ് വേദിയില്‍ നിന്നിറങ്ങിപ്പോയി. ചില സിനിമാക്കാര്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ ശ്രമിച്ചെങ്കിലും, ഉദ്യോഗസ്ഥര്‍ ഇടപെട്ടു അവരെ അനുനയിപ്പിച്ചു. ചെറിയ ചില അസ്വാരസ്യങ്ങള്‍ക്കു ശേഷം ചടങ്ങു ഭംഗിയായി നടന്നു.

ടെലിവിഷനും സമൂഹ മാധ്യമങ്ങളും ഒന്നും ഇല്ലാതിരുന്ന ആ കാലത്തു, പിറ്റേ ദിവസത്തെ എല്ലാ പത്രങ്ങളുടെയും പ്രധാന ശീര്‍ഷകം ഇതായിരുന്നു:

''ആരാണീ കറുപ്പയ്യ? ''

അതോടെ ബക്കര്‍ സിനിമാക്കാരുടെ മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പേടിസ്വപനമായി മാറി. സാധാരണ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ഒരു ഹീറോ ആയി. സുന്ദരികളുടെ മുഖങ്ങള്‍ മാത്രം അലങ്കരിച്ചിരുന്ന മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കവര്‍ പേജില്‍, ബക്കറിന്റെ പരുക്കന്‍ രൂപം മുഖചിത്രമായി വരികയും ചെയ്തു.


1998 ല്‍ സംസ്ഥാന ചലച്ചിത്ര അക്കാഡമി രൂപീകരിച്ചതിനു ശേഷം സിനിമ-ടെലിവിഷന്‍ അവാര്‍ഡുകള്‍ അക്കാദമിയുടെ ചുമതലയിലായി. ഓരോ വര്‍ഷവും നമ്മെ വിട്ടു പിരിയുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ അനുസ്മരിക്കാനും ചരിത്രത്തില്‍ അടയാളപ്പെടുത്താനുമായി, ചലച്ചിത്ര അക്കാദമി, ശ്രദ്ധാഞ്ജലി എന്ന പേരില്‍ അവരുടെ ജീവചരിത്രം പ്രസിധീകരിക്കുമായിരുന്നു. 2009 മെയ്മാസത്തില്‍ അന്തരിച്ച ''മണിമുഴക്കത്തിന്റെ ' നിര്‍മാതാവ് കാര്‍ട്ടൂണിസ്റ്റ് തോമസിനെ കുറിച്ച് ഒരു പുസ്തകം ഏഴുതാനുള്ള നിയോഗം വന്നു ചേര്‍ന്നത് എനിക്കായിരുന്നു. മലയാള സിനിമയ്ക്ക് കുറെ നല്ല സിനിമകള്‍ സംഭാവന ചെയ്ത കെ.പി തോമസ് എന്ന നിര്‍മാതാവിന്റെ ജീവിത രേഖ മലയാള സിനിമ ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന എന്റെ ശ്രദ്ധാഞ്ജലിയായി.

(തുടരും)

TAGS :