സൗദിയിലെ നീതിന്യായ വ്യവസ്ഥയിൽ പരിഷ്കരണം
ജുഡീഷ്യൽ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനായി നാല് ഇന വ്യവസ്ഥകൾ തയ്യാറാക്കിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു

സൗദിയിലെ നീതിന്യായ വ്യവസ്ഥയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പരിഷ്കരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാല് ഇന പദ്ധതികൾ തയ്യാറാക്കും. ജുഡീഷ്യൽ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനും രാജ്യത്തിലെ നിയമനിർമ്മാണ അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. അന്താരാഷ്ട്ര വേദികളോടുള്ള പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് നീക്കം.
ജുഡീഷ്യൽ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനായി നാല് ഇന വ്യവസ്ഥകൾ തയ്യാറാക്കിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ഈ വർഷം തന്നെ നാല് പ്രധാന നിയമനിർമ്മാണങ്ങൾ അവതരിപ്പിക്കും. വ്യക്തിഗത സ്റ്റാറ്റസ് നിയമം, സിവിൽ ട്രാൻസാക്ഷൻ നിയമം, പീനൽ കോഡ്, ലോ ഓഫ് എവിഡൻസ് എന്നിവയാണ് പരിഷ്കരിക്കുന്നത്. ഇത് സംബന്ധിച്ച നിയമങ്ങളിൽ വിശദമായി പഠനം നടത്തി പരിഷ്കരണം മന്ത്രിസഭക്ക് മുന്നിൽ അവതരിപ്പിക്കും.
നിയമ വ്യവസ്ഥകളിലെ പാളിച്ചകൾ വൈരുദ്ധ്യ വിധിക്ക് കാരണമാകുന്നുണ്ട്. വിധി പ്രഖ്യാപിക്കുന്നത് നീളുന്നതും നിർത്തലാക്കും. അന്താരാഷ്ട്ര കൺവെൻഷനുകൾക്കും ഉടമ്പടികളോടും രാജ്യത്തിന്റെ പ്രതിബദ്ധത പുലർത്തിക്കൊണ്ടും ശരീഅത്ത് പാലിച്ചുമാകും പുതിയ ജുഡീഷ്യൽ രീതി കൊണ്ടു വരിക. വ്യക്തികളുടെ അവകാശ സംരക്ഷണം, നീതി, സുതാര്യത, മനുഷ്യാവകാശം എന്നിവ മാനിച്ചുള്ളതാകും മാറ്റങ്ങൾ.