സൗദിയിൽ അബ്ഷീർ സേവനം ഇനി വിസിറ്റ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസയിലെത്തുന്നവർക്കും ലഭിക്കും; ഓൺലൈൻ സേവനങ്ങൾ രാജ്യത്തെത്തുന്ന എല്ലാവർക്കും ലഭിക്കുമെന്ന് ജവാസാത്ത്
രാജ്യം ഡിജിറ്റൽ മാറ്റത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗുണങ്ങൾ ഇവിടെയറിയാം

സൗദിയിൽ സന്ദർശക വിസകളിലെത്തുന്നവർക്കും ആശ്രിത വിസയിലുള്ളവർക്കും ഇനി മുതൽ അബ്ഷീർ സേവനം ലഭ്യമാകും. സൗദിയിലെ വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് സാഹചര്യത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും ഇതോടെ വേഗത്തിൽ ലഭ്യമാകും.

സൗദി പാസ്പോർട്ട് ഡയറക്ടറേറ്റാണ് അബ്ഷീർ സേവനം ഇനി മുതൽ സൗദിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചത്. നിലവിൽ സൗദി പൗരന്മാർക്കും ഇഖാമയുള്ള വിദേശികൾക്കും മാത്രമാണ് അബ്ഷീറിൽ അക്കൗണ്ട് തുറക്കാൻ കഴിയുകയുള്ളൂ. വ്യക്തിയുടെ കൂടെ ഫാമിലി വിസയിലുള്ള ആശ്രിതരായ ഭാര്യ, മക്കൾ, രക്ഷിതാക്കൾ തുടങ്ങി ഓരോരുത്തർക്കും ഇനി അക്കൗണ്ട് തുറക്കാം.

എല്ലാ വിധ സന്ദർശക വിസയിൽ എത്തുന്നവർക്കും ഇനി മുതൽ അബ്ഷീറിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി വിവിധ മാളുകളിലും മറ്റുമായി സജ്ജീകരിച്ചിരിക്കുന്ന സെൽഫ് സർവീസ് മെഷീനോ ജവാസാത്ത് ഓഫീസുകളോ ഉപയോഗപ്പെടുത്താം. ഇഖാമ നമ്പറിന് പകരമായി എയർപോർട്ട് എമിഗ്രേഷനിൽ നിന്നും ലഭിക്കുന്ന ബോർഡർ നമ്പർ ചേർത്താൽ മതി. ഇതോടൊപ്പം ഫോൺ നമ്പർ കൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം.

സർക്കാറിന്റെ വിവിധ സേവനങ്ങൾക്കൊപ്പം ആരോഗ്യ സേവനങ്ങളിലേക്കും ഇതുപയോഗപ്പെടുത്താം. ഒപ്പം സന്ദർശന വിസയുടെ രേഖകളെല്ലാം ഡിജിറ്റൽ രേഖയായി ഫോണിൽ ലഭിക്കും. അടുത്തിടെ രാജ്യത്തെ എല്ലാവരുടേയും ഇഖാമ ഡിജിറ്റലായി മൊബൈലിൽ ലഭിക്കുന്ന അബ്ഷീർ ഇൻഡിവിജ്വൽ ആപ്ലിക്കേഷനും മന്ത്രാലയം വികസിപ്പിച്ചിരുന്നു. ഇഖാമക്കും ഡ്രെവിങ് ലൈസൻസിനും ഇസ്തിമാറക്കും പകരം യാത്രകളിൽ പൊലീസിനെ ഫോണിലെ ആപ്ലിക്കേഷനിൽ ഉള്ള ഈ ക്വു ആർ കോഡ് രേഖ കാണിച്ചാലും മതി.

നിലവിൽ രാജ്യത്തെ തവക്കൽനാ ആപ്ലിക്കേഷനും അബ്ഷീറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സന്ദർശക വിസയിലെത്തുന്നവർക്ക് ജവാസാത്ത് സേവനങ്ങൾക്കും പുതിയ തീരുമാനം ഗുണമാകും. ഒപ്പം മക്ക മദീന സന്ദർശനങ്ങളിലേക്കും ഓൺലൈൻ ആപ്ലിക്കേഷനുകൾ തമ്മിൽ ബന്ധിപ്പിക്കാൻ നീക്കമുണ്ട്. രാജ്യം ഡിജിറ്റൽ മാറ്റത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.