സൗദിയിലേക്ക് ഹൂതി ഷെല്ലാക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്
ആക്രമണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൗദി മുന്നറിയിപ്പ് നൽകി

സൗദിയിലെ ജിസാനിൽ ഹൂതികൾ നടത്തിയ ഷെല്ലാക്രമണത്തിൽരണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.
സൗദിയിലെ തെക്കൻ മേഖലയിലുള്ള ജിസാനിലേക്കാണ് ഹൂതികളുടെ ഷെല്ലാക്രമണം നടന്നത്. ജിസാൻ പ്രവിശ്യയിലെ ആരിദയിലെ അതിർത്തി ഗ്രാമം ലക്ഷ്യമാക്കിയാണ് ഷെല്ലെത്തിയത്. ആക്രമണത്തിൽ ഒരു കാറിന് കേടു പാടും സംഭവിച്ചു. പരിക്കേറ്റ മൂന്ന് പേരിൽ രണ്ടും കുട്ടികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ആക്രമണം നടത്തിയത് ഇറാൻ പിന്തുണയുള്ള ഹൂതികളാണെന്ന് സൗദി ആരോപിച്ചു. ഷെല്ലാക്രമണത്തിൽ മറ്റു നാശനഷ്ടങ്ങളില്ലെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിന് പിന്നാലെ ഹൂതി മിസൈൽ വികഷേപണ കേന്ദ്രം സൗദി തകർത്തിരുന്നു. ഇന്നുണ്ടായ ആക്രമണത്തിലും തിരിച്ചടിയുണ്ടാകുമെന്ന് സഖ്യസേന അറിയിച്ചു.