ടൈം മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയിൽ ഇടം നേടി ചന്ദ്രശേഖർ ആസാദ്
ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്

ടൈം മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയിൽ ഭീം ആര്‍മിയുടെ ചന്ദ്ര ശേഖർ ആസാദ് ഇടം നേടി. ചന്ദ്ര ശേഖര്‍ ആസാദിനെ കൂടാതെ അഞ്ച് ഇന്ത്യൻ വംശജരായ വ്യക്തികൾ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി.
ട്വിറ്ററിലെ ഉയര്‍ന്ന അഭിഭാഷകൻ വിജയ ഗദ്ദെ, യു.കെ ധനമന്ത്രി ഋഷി സുനക്, ഇൻസ്റ്റാകാർട്ട് സ്ഥാപകനും സിഇഒയുമായ അപൂർവ മേത്ത, പിപിഇ ഉപകരണ നിര്‍മാതാക്കളായ ഗെറ്റ് അസ് പിപിഇ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശിഖ ഗുപ്ത, ലാഭരഹിത സ്ഥാനമായ അപ്സോൾവ് സ്ഥാകൻ രോഹൻ പവുലുരി എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയും ടൈം മാഗസിൻ പുറത്തിറക്കാറുണ്ട്.

1986 നവംബര്‍ ആറിന് ചുട്ട്മാല്‍പ്പൂരിലായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ ജനനം. ഹൈസ്കൂള്‍ അധ്യാപകനായി വിരമിച്ച ഗോവര്ധന് ദാസാണ് ആസാദിന്റെ പിതാവ്. രണ്ട് സഹോദരന്മാരാണ് ആസാദിനുള്ളത്. ലഖ്നൗ സര്‍വ്വകലാശാലയില്‍ നിന്നാണ് ആസാദ് നിയമബിരുദം നേടിയത്.
ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്.അംബേദ്കറുടെയും ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചേദനം.

കോളേജില്‍ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകള്‍ക്കും വേണ്ടി ദലിത് യുവാക്കള്‍ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആര്‍മി. എഎച്ച്പി കോളേജിലെ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിവെള്ളത്തിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണ് ഭീം ആര്‍മിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. ദലിത് വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയില്‍ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ബെഞ്ചുകള്‍ തുടയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്.