രാമക്ഷേത്ര സംഭാവന നല്കുന്ന വീടുകള്‍ക്ക് അടയാളമിടുന്നു; ആര്.എസ്.എസ് നാസികളെപ്പോലെയെന്ന് എച്ച്.ഡി കുമാരസ്വാമി
ജർമ്മനിയില്‍ നാസി പാര്‍ട്ടി രൂപീകൃതമായ സമയത്ത് തന്നെയാണ് ആര്.എസ്.എസും രൂപീകരിച്ചതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുന്നവരുടേയും നൽകാത്തവരുടേയും വീടുകള്‍ ആര്.എസ്.എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്നാരോപിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജര്‍മനിയില്‍ നാസികള്‍ ചെയ്തതിന് സമാനമാണ് ആര്.എസ്.എസിന്റെ ഈ നടപടിയെന്നും കുമാരസ്വാമി ആരോപിച്ചു.
'അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവനകള്‍ നല്കുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകള്‍ ആര്.എസ്.എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. എന്തിനാണ് ഇതെന്ന കാര്യം അറിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ട ഹിറ്റ്ലറിന്റെ ഭരണകാലത്ത് നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമാണ് ഈ നടപടി. എന്തുകൊണ്ടാണ് വീണ്ടും അതേ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതെന്ന് മനസ്സിലാകുന്നില്ല'- കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയില്‍ ആര്.എസ്.എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു. 'ജർമ്മനിയില്‍ നാസി പാര്‍ട്ടി രൂപീകൃതമായ സമയത്ത് തന്നെയാണ് ആര്.എസ്.എസും രൂപീകരിച്ചതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ആര്.എസ്.എസും നാസികളുടേതിന് സമാനമായ രീതികൾ അവലംബിക്കുമോ എന്ന് ഭയപ്പെടുന്നു. രാജ്യത്ത് മൗലികാവകാശങ്ങൾ ലംഘിക്കപ്പെടും. ആർക്കും സ്വന്തം അഭിപ്രായങ്ങളും വികാരങ്ങളും പങ്കുവെയ്ക്കാൻ കഴിയാത്ത അവസ്ഥ രാജ്യത്തുണ്ടാകും.'
എന്തുവേണമെങ്കിലും സംഭവിക്കാമെന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുളള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവെച്ചു.