ഒരു മരണം, 140 പേർ ആശുപത്രിയില്‍; അസം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം
മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും പങ്കെടുത്ത ചടങ്ങിനെത്തിയവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.

അസമിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ 140ൽപരം ആളുകളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും പങ്കെടുത്ത ചടങ്ങിനെത്തിയവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത കങ്ബുറാ ദേ എന്ന യുവാവ് ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടു. ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.
കർബി അംഗ്ലോങ് ജില്ലയിലെ ദിഫു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച ആദ്യ അക്കാദമിക സെഷന്റെ ഉല്‍ഘാടന ചടങ്ങിനെത്തിയവർക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് 145ഓളം ആളുകളെ ദിഫു സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പിന്നീട് 28 പേർ ആശുപത്രി വിട്ടു. സംഭവത്തിൽ കർബി ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.