സർക്കാർ ഓഫീസുകൾ ഗോമൂത്രം കൊണ്ട് വൃത്തിയാക്കിയാൽ മതി; ഉത്തരവിട്ട് മധ്യപ്രദേശ്
കഴിഞ്ഞ നവംബറിൽ ചേർന്ന ആദ്യ പശു കാബിനറ്റ് ഈ തീരുമാനം കൈക്കൊണ്ടിരുന്നു

ഭോപ്പാൽ: ഗോമൂത്രം ഉപയോഗിച്ചുള്ള ഫ്ളോർ ക്ലീനർ കൊണ്ടു മാത്രം സർക്കാർ ഓഫീസുകൾ വൃത്തിയാക്കിയാൽ മതിയെന്ന് മധ്യപ്രദേശ്. രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾക്ക് പകരം ഗോമൂത്ര ക്ലീനറുകൾ ഉപയോഗിക്കണം എന്നാണ് ഉത്തരവ്. ഞായറാഴ്ചയാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ നവംബറിൽ ചേർന്ന ആദ്യ പശു കാബിനറ്റ് ഈ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് വിവിധ വകുപ്പുകളിലേക്ക് അയച്ചത്.
പുതിയ തീരുമാനം പശു സംരക്ഷണത്തിന് ഏറെ സഹായകരമാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേൽ പറഞ്ഞു. 'ഉത്പാദനത്തിന് മുമ്പെ തന്നെ ആവശ്യം വന്നിട്ടുണ്ട്. മച്ചിപ്പശുക്കളെ ഇനി ആളുകൾ ഉപേക്ഷിക്കില്ല. ഇതുമൂലം മധ്യപ്രദേശിലെ പശുക്കളുടെ സാഹചര്യം മെച്ചപ്പെടും' - അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തു വന്നു. ഒരു അടിസ്ഥാന സൗകര്യവും ശരിയാക്കാതെയാണ് സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് എന്നാണ് കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി കുറ്റപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.