കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് മൂന്നാമതും ജാമ്യം നിഷേധിച്ചു
കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജസ്റ്റിസ് രോഹിത് ആര്യ വ്യക്തമാക്കി

ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കും സഹായി നളിൻ യാദവിനും മൂന്നാമതും ജാമ്യം നിഷേധിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇന്ന് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജനുവരി രണ്ടിനാണ് ഇവർ അറസ്റ്റിലായത്.
കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജസ്റ്റിസ് രോഹിത് ആര്യ വ്യക്തമാക്കി. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാൽ കേസിന്റെ മെറിറ്റിൽ പ്രതികരിക്കുന്നില്ല. എന്നാൽ ശേഖരിക്കപ്പെട്ട തെളിവുകൾ പ്രകാരം പ്രഥമദൃഷ്ട്യാ പ്രതികൾ കുറ്റം ചെയ്തിട്ടുണ്ട്. ഇവർ നടത്തിയ പബ്ലിക് ഷോ മതവിദ്വേഷം പരത്തുന്നതാണ്- കോടതി നിരീക്ഷിച്ചു.
മതം, ഭാഷ, പ്രാദേശിക വൈവിധ്യം എന്നിവയ്ക്കെല്ലാം അപ്പുറത്ത് സമൂഹത്തിൽ ഐക്യം വളർത്തുക എന്നതാണ് ഒരു പൗരന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്നും കോടതി പറഞ്ഞു.
കീഴ്ക്കോടതികൾ രണ്ടു തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മുനവ്വർ ഫാറൂഖി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിൽ ജനുവരി രണ്ടിനാണ് ഫാറൂഖിയും സഹായിയും അറസ്റ്റിലായിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു എന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്.