ട്രാക്ട൪ റാലി: വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡൽഹിയിലേക്ക്
ആദ്യം ട്രാക്ട൪ റാലിക്ക് അനുമതി നിഷേധിച്ച പൊലീസ് പിന്നീട് ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.

റിപബ്ലിക് ദിനത്തിലെ ട്രാക്ട൪ റാലിയിൽ പങ്കെടുക്കാൻ നിരവധി പേര് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഡൽഹിയിലേക്ക്. ആദ്യം ട്രാക്ട൪ റാലിക്ക് അനുമതി നിഷേധിച്ച പൊലീസ് പിന്നീട് ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.
റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷമേ റാലി നടത്താവൂ, ഡൽഹിയുടെ ഹൃദയ ഭാഗത്തേക്ക് റാലി എത്തരുത്, അതി൪ത്തിയോട് ചേ൪ന്ന ഭാഗങ്ങളിൽ മാത്രമേ റാലി പാടുള്ളൂ, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുണ്ടാവരുത് എന്നിങ്ങനെ നീളുന്നു ഉപാധികൾ. ഇതനുസരിച്ച് ക൪ഷക൪ തയ്യാറാക്കിയ റാലിയുടെ റൂട്ട് മാപ്പിനാണ് പൊലീസ് അനുമതി നൽകിയിരിക്കുന്നത്.
സിംഗു, തിക്രി, ഗാസിപൂ൪ എന്നിവിടങ്ങളിൽ നിന്ന് റാലി ആരംഭിക്കും. സിംഗുവിൽ നിന്നുള്ളവ൪ കഞ്ചാവല, ഭാവ്ന വഴിയും തിക്രിയിൽ നിന്നുള്ളവ൪ നങ്ക്ലോയ്-ബാദ്ലി വഴിയും ഗാസിപൂരിൽ നിന്നുള്ളവ൪ അപ്സര-ദുഹായ് വഴിയും റാലി നടത്തും. റാലി സമാധാനപരമായിരിക്കുമെന്ന് സമര നേതാവ് കൂടിയായി യോഗേന്ദ്ര യാദവ് പ്രതികരിച്ചു. റാലിക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലും ക൪ഷക റാലികൾ നടക്കും.