കാപിറ്റോള്‍ ആക്രമണം: ഇന്ത്യന്‍ ദേശീയ പതാകയുമായെത്തിയ മലയാളിക്കെതിരെ പരാതി
ഡൽഹി കൽക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

അമേരിക്കയില കാപിറ്റോൾ ആക്രമണത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കൻ മലയാളി വിൻസെന്റ് സേവ്യർ പാലത്തിങ്കലിനെതിരെ പരാതി. ഡൽഹി കൽക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകരാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഡോണൾഡ് ട്രംപിന്റെ അനുയായികളാണ് കാപിറ്റോള്‍ ഹില്ലിലേക്ക് അതിക്രമിച്ച് കയറിയത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ തയ്യാറാകാതിരുന്നവരാണ് പ്രതിഷേധവുമായി എത്തിയത്. ഇന്ത്യയുടെ ദേശീയ പതാകയുമായി മലയാളിയായ വിൻസന്റ് സേവ്യറും ഉണ്ടായിരുന്നു.
'ഇതില്‍ നാണക്കേട് തോന്നാന്‍ ഒന്നുമില്ല. ഞങ്ങള്‍ ഞങ്ങളുടെ വൈവിധ്യം ആഘോഷിക്കുകയായിരുന്നു. ചിത്രീകരിക്കപ്പെടുന്ന പോലെ അമേരിക്ക വംശീയ വിദ്വേഷമുള്ള രാജ്യമല്ല. അവര്‍ വംശീയ വിദ്വേഷമുള്ളവരായിരുന്നു എങ്കില്‍ എന്നെ ഇന്ത്യന്‍ പതാക പിടിക്കാന്‍ അനുവദിക്കുമായിരുന്നില്ല' എന്നാണ് വിൻസന്റ് സേവ്യര്‍ പ്രതികരിച്ചത്. അതേസമയം ഇന്ത്യയുടെ ദേശീയ പതാക ദുരുപയോഗം ചെയ്തെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായുള്ള സമ്മേളനത്തിലാണ് അക്രമികള്‍ ഇരച്ചു കയറിയത്. നാലു മണിക്കൂറോളം പരിശ്രമിച്ചാണ് പൊലീസ് അക്രമികളെ ഒഴിപ്പിച്ചത്. അക്രമത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു.