രാജ്യദ്രോഹക്കേസില്‍ കങ്കണയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരായി
ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവര്‍ അലി സയ്യിദ് നല്കിയ പരാതിയിലാണു കേസെടുത്തത്.

രാജ്യദ്രോഹക്കേസില്‍ നടി കങ്കണ റണാവത്തും സഹോദരിയും ചോദ്യം ചെയ്യലിനായി മുംബൈ പോലീസിന് മുൻപിൽ ഹാജരായി. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇരുവർക്കും ഇടക്കാല സംരക്ഷണം നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കാതിരുന്ന കങ്കണ കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. വൈ കാറ്റഗറി സുരക്ഷയുള്ള കങ്കണ ഉച്ചയ്ക്ക് ഒന്നോടെ തന്റെ അഭിഭാഷകനുമൊപ്പമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
കേസ് റദ്ദാക്കണമെന്ന സഹോദരിമാരുടെ ഹർജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്നാൽ ജനുവരിയിൽ ഹാജരാകുന്നതുവരെ അറസ്റ്റ് കോടതി തടഞ്ഞു. മൂന്നു തവണ പോലീസ് നോട്ടീസ് അയച്ചെങ്കിലും ഇവർ ഹാജരായിരുന്നില്ല. കുടുംബത്തിൽ വിവാഹ തിരക്കിലായതിനാലാണ് പോലീസിനു മുന്നിൽ ഹാജരാകാതിരുന്നെന്ന് സഹോദരിമാരുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എന്തായാലും, പോലീസ് നോട്ടീസിനെ മാനിക്കണമെന്ന് കോടതി പറഞ്ഞു.
സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബര്‍ 15നു ശേഷം ഹാജരാകാം എന്നുമായിരുന്നു കങ്കണയും സഹോദരിയും നേരത്തെ പോലീസ് നോട്ടീസിന് മറുപടി നൽകിയത്. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവര്‍ അലി സയ്യിദ് നല്കിയ പരാതിയിലാണു കേസെടുത്തത്.