തമിഴ്നാടിനെ വിറപ്പിച്ച് ബുറേവി: 13 മരണം, ആയിരത്തിലധികം വീടുകളും തകർന്നു
നിവാർ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളെ കുറിച്ച് പഠിയ്ക്കാൻ നിയോഗിച്ച കേന്ദ്ര സംഘം ഇന്ന് തമിഴ്നാട്ടിലെത്തും. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച നടത്തും.

തമിഴ്നാടിന്റെ തീരദേശ മേഖലയിൽ വ്യാപക നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റും. കാറ്റ് ഇനിയും തീരം തൊട്ടിട്ടില്ലെങ്കിലും അതിശക്തമായ മഴയാണ് തമിഴ്നാടിന്റെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. 13 മരണമാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. നിവാർ ചുഴലിക്കാറ്റിന്റെ നാശനഷ്ടത്തെ കുറിച്ച് പഠിയ്ക്കാനായി കേന്ദ്രസംഘം ഇന്ന് ചെന്നൈയിൽ എത്തും.
കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരിൽ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് മരിച്ചത്. ആയിരത്തോളം വീടുകള്‍ ഭാഗികമായും 32 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കുകൾ. ഒരു ലക്ഷത്തോളം ഏക്കർ സ്ഥലത്തെ കാർഷിക വിളകൾ പൂർണമായും നശിച്ചു. കടലൂരിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ടു ചെയ്തത്. ജില്ലയിലെ അൻപതിനായിരം പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.
ചെന്നൈയിലും വെള്ളക്കെട്ട് തുടരുകയാണ്. ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് 4000 ഘന അടി വെള്ളമാണ് നിലവിൽ പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി മാറി, മാന്നാർ കടലിടുക്കിൽ തുടരുകയാണ്. ഏഴ് മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിവാർ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളെ കുറിച്ച് പഠിയ്ക്കാൻ നിയോഗിച്ച കേന്ദ്ര സംഘം ഇന്ന് തമിഴ്നാട്ടിലെത്തും. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച നടത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്നാടിന്റെ പ്രളയബാധിത മേഖലകൾ സന്ദർശിയ്ക്കുക. ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ, വെല്ലൂർ ജില്ലകളിൽ സംഘമെത്തും. എട്ടാം തീയ്യതി ഇവർ മടങ്ങും.