ഗുജറാത്ത് സ്വദേശിയായ “സൈക്കോപതിക് കില്ലർ” മധ്യപ്രദേശില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ദിലീപ് ദേവാല്‍ ഒരു സൈക്കോ കില്ലറാണെന്നും പ്രായമായവരുടെ ഉടമസ്ഥതയിലുള്ള വീടുകളാണ് അയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ രത്ലാമിൽ നടന്ന ഏറ്റുമുട്ടലിൽ “സൈക്കോപതിക് കില്ലർ” എന്ന് പോലീസ് വിളിക്കുന്ന കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് സ്വദേശിയായ ദിലീപ് ദേവാല്‍ ആണ് ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി ഇയാളുടെ പേരില്‍ 6 കൊലപാതക കേസുകള്‍ നിലവിലുണ്ട്.
രത്ലാമിൽ നവംബർ 25 ന് ചോതി ദീപാവലി ആഘോഷിക്കുന്ന തിരക്കിനിടെ ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും മകളും വീട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ദിലീപ് ദേവാല്‍ ആയിരുന്നു. അന്ന് രാത്രി പടക്കം പൊട്ടുന്ന ശബ്ദത്തിനിടയിലാണ് ദിലീപ് ദേവാല്‍ കൂട്ടരും ഈ കുടുംബത്തെ വെടിവെച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു.
ജൂണിൽ രത്ലാമില് തന്നെ ഒരു സ്ത്രീയെ കൊന്ന കുറ്റവും ദേവാലിനെതിരെയുണ്ട്. ആ സ്ത്രീയും കുടുംബവും അവരുടെ സ്ഥലം വിറ്റതായും ആ പണം വീട്ടില്‍ സൂക്ഷിച്ചതായും അറിഞ്ഞ് ആ പണം മോഷ്ടിക്കാനാണ് ദിലീപ് ദെവാള് വീട്ടിലെത്തിയത്. അതിനിടയിലാണ് കൊലപാതകം. കേസില്‍ മറ്റ് മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.
ദിലീപ് ദേവാല്‍ ഒരു സൈക്കോ കില്ലറാണെന്നും പ്രായമായവരുടെ ഉടമസ്ഥതയിലുള്ള വീടുകളാണ് അയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് സാക്ഷികള്‍ ആരെങ്കിലുമുണ്ടെന്ന് കണ്ടാല്‍ അവരെയും ഇല്ലാതെയാക്കുന്നതാണ് ഇയാളുടെ പതിവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.