'ഉവൈസിയുടെ റോൾ ബി.ജെ.പിയെ സഹായിച്ചു'; എ.ഐ.എം.ഐ.എമ്മുമായി യാതൊരു വിധ സഹകരണവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്ലിം ലീഗ് സഹകരിക്കുമെന്ന വാർത്തകളെ തള്ളിയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി രംഗത്തുവന്നത്

അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി യാതൊരു വിധത്തിലുള്ള സഹകരണവുമില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്ലിം ലീഗ് സഹകരിക്കുമെന്ന വാർത്തകളെ തള്ളിയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി രംഗത്തുവന്നത്. യു.പി.എക്കല്ലാതെ ആര്‍ക്കും ഒരിടത്തും യാതൊരു പിന്തുണയും നല്കാന് മുസ്ലിംലീഗ് തീരുമാനിച്ചിട്ടില്ലെന്നും ഉവൈസിയുടെ റോൾ പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലാണെന്നാണ് പാർട്ടി ഇതുവരെ വിലയിരുത്തിയിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും അത് എല്ലാവര്ക്കും അറിയാമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'സോളാർ കേസിൽ ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് ഇടതുപക്ഷത്തിന് തന്നെ അറിയാമായിരുന്നു. സെക്രട്ടറിയേറ്റ് വളയല്‍ സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് വന്നവരോട് അത് അന്നേ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് ഇടതുപക്ഷത്തിന് അറിയാമായിരുന്നു. സോളാര്‍ ഇടതുപക്ഷത്തിന് ബൂമറാങ്ങാവും. അങ്ങനെ ആയിക്കഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് പൊള്ളിയപ്പോഴാണ് അവര്‍ അത് താഴെയിട്ടത്. യുഡിഎഫിന്റെ മികച്ച ഭരണത്തിനു മേല്‍ സൃഷ്ടിച്ച പുകമറയായിരുന്നു അത്” – കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാറിനെതിരെ വിമര്‍ശിച്ചതിന് ഏറ്റവും അധികം നടപടി നേരിടുന്നത് മുസ്ലിം ലീഗാണെന്നും ജയിലിലും ആശുപത്രിയിലുമിട്ട് പീഡിപ്പിക്കുകയാണെന്നും ഈ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്നത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.