അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍; സമരവേദി മാറ്റില്ല
കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്

കർഷക സമരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വച്ച ഉപാധികൾ തള്ളി പ്രതിഷേധക്കാർ. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഉപാധികളോടെയുള്ള ചര്‍ച്ചക്ക് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ച് 30 കര്‍ഷക സംഘടനകളാണ് അമിത് ഷായുടെ നിര്‍ദേശം തള്ളിയത്. ഇതിന് പുറമേ കാര്‍ഷിക പരിഷ്കരണങ്ങളെ ന്യായീകരിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കിബാത്തും കര്‍ഷകരുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഞങ്ങളുടെ ഒരു ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നതാണ് ഞങ്ങളുടെ പ്രാഥമിക ആവശ്യം. ഇതിനു പുറമേ വൈദ്യുതി ബില്ലിന്റെ കാര്യത്തിലും തീരുമാനം വേണമെന്ന് കർഷക സംഘടനാ നേതാവ് റുൽദു സിങ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിശ്ചയിച്ച ബുറാഡി മൈതാനത്തേക്ക് സമരവേദി മാറ്റേണ്ടതില്ല എന്നു തന്നെയാണ് അഖിലേന്ത്യ കോര്‍ഡിനേഷന്‍ സമിതിയുടെയും തീരുമാനം. ദേശീയപാതയിലെ സമരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നുമുണ്ട്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുൻപ് ചർച്ചകൾ വേണമെങ്കിൽ സർക്കാർ നിർദേശിക്കുന്ന ഇടത്തേക്കു പ്രതിഷേധക്കാർ മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ചയാകാമെന്നായിരുന്നു അമിത്ഷായുടെ വാഗ്ദാനം.