കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ മെയ് 20ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടും; തയ്യാറെടുപ്പുകൾ പൂർണം
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അതത് സർക്കാരുകളുടെ നിർദ്ദേശം പാലിച്ച് എക്സിറ്റ് പാസുമായി കാനിംഗ് റോഡിലുള്ള കേരള സ്കൂളിൽ സ്ക്രീ നിംഗിന് എത്തണം

കേരളത്തിലേക്കുള്ള പ്രത്യേക നോൺ എ.സി. ട്രെയിൻ മെയ് 20 വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു ആൻ്റ് കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. അറിയിപ്പ് കിട്ടിയിട്ടുള്ള യാത്രക്കാരോട് നോർക്കയിൽ ഓൺലൈനായി പണമടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ മെയ് 20ന് രാവിലെ ഒമ്പതിന് നിഷ്കർഷിച്ചിട്ടുള്ള സ്ക്രീനിംഗ് സെൻ്ററുകളിലെത്തി സ്ക്രീനിംഗിന് വിധേയമാകണം. 12 സ്ക്രീനിംഗ് സെൻററുകളാണ് ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അതത് സർക്കാരുകളുടെ നിർദ്ദേശം പാലിച്ച് എക്സിറ്റ് പാസുമായി കാനിംഗ് റോഡിലുള്ള കേരള സ്കൂളിൽ സ്ക്രീ നിംഗിന് എത്തണം. സ്ക്രീനിംഗനു ശേഷം ഇവർ വന്ന വാഹനത്തിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം. ഏതെങ്കിലും സാഹചര്യത്താൽ ഓൺലൈനായി പണം അടക്കാന്‍ കഴിയാത്തവർക്ക് സ്ക്രീനിംഗിന് ഹാജരാകുന്ന സെൻററിൽ നേരിട്ടും പണം അടക്കാം. ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ഒരു കൗണ്ടറാണുള്ളത്. ഇവർ 10 മണിക്ക് കൗണ്ടറിൽ എത്തേണ്ടതാണ്. ഹരിയാനക്കായി ഒരുക്കിയിട്ടുള്ള കൗണ്ടറിൽ 11 മണി മുതലും യുപി കൗണ്ടറിൽ 12 മണി മുതലും ടിക്കറ്റുകൾ വിതരണം ചെയ്യും. 975 രൂപയാണ് അടക്കേണ്ടത്.
കേരള സ്കൂളിൽ എത്തുന്നവർക്ക് അന്നേ ദിവസത്തെ ഭക്ഷണം ഡൽഹിയിലെ മലയാളി സംഘടനകളും അതത് ജില്ലകളിലെ സ്ക്രീനിംഗ് സെൻ്ററുകളിൽ എത്തുന്നവർക്ക് ഡൽഹി സർക്കാരും ക്രമീകരിക്കും. യാത്രക്കാർ രണ്ടു ദിവസത്തെ യാത്രക്കുള്ള ഭക്ഷണവും വെള്ളവും സാനിട്ടൈസർ, മാസ്ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.