കുവൈത്തില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈൻ ഒരുക്കാൻ 43 ഹോട്ടലുകൾ സജ്ജം
ഫെബ്രുവരി 21ന് ശേഷം രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും 7 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിര്‍ബന്ധമാക്കിയിട്ടുണ്ട്

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തില്‍ എത്തുന്നവർക്ക് ക്വാറന്റൈൻ ഒരുക്കാൻ 43 ഹോട്ടലുകൾ സജ്ജമെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കിൽ ആകും ഈ ഹോട്ടലുകൾ ഒരാഴ്ചത്തെ ക്വാറന്റൈൻ ഒരുക്കുക.
ഫെബ്രുവരി 21ന് ശേഷം രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും 7 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിര്‍ബന്ധമാക്കിയിരുന്നു. ഹോട്ടലുടമകളുടെ അസോസിയേഷനുമായി ആരോഗ്യ മന്ത്രാലയം നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൂന്ന് മുതൽ അഞ്ച് വരെ നിലവാരത്തിലുള്ള 43 നക്ഷത്ര ഹോട്ടലുകൾ ക്വാറന്റൈൻ സൗകര്യം ഒരുക്കാന്‍ സന്നദ്ധമായത്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കായിരിക്കും ഈ ഹോട്ടലുകൾ ഈടാക്കുക.
കുവൈത്തിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന്, ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. യാത്രക്കാര്‍ക്ക് ഹോട്ടൽ ബുക്കിംഗ് ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും വിമാനത്താവളത്തിലെ പിസിആർ പരിശോധനയുടെ ചെലവ് ഈടാക്കലും വിമാന കമ്പനികളുടെ ഉത്തരവാദിത്തമാണെന്നു വ്യോമയാന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്കിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. വിലക്ക് നീട്ടുന്നത് സംബന്ധിച്ച് ഇതുവരെ സൂചനകൾ ഒന്നുമില്ലെങ്കിലും മന്ത്രിസഭാ യോഗം വളരെ നിർണായകമാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ നടപടികൾ യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന. ദുബൈ ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ കുടുങ്ങിയ പ്രവാസികൾ ഉറ്റുനോക്കുന്നതും മന്ത്രിസഭാ തീരുമാനങ്ങളെയാണ്.