കുവൈത്തില്‍ നിന്നുള്ള കമേഴ്സ്യൽ വിമാന സർവീസുകൾ നാളെ മുതല്‍ പുനരാരംഭിക്കും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കമേഴ്സ്യൽ വിമാന സർവീസുകൾ നാളെ ആരംഭിക്കും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കമേഴ്സ്യൽ വിമാന സർവീസുകൾ നാളെ ആരംഭിക്കും. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി നാലുമാസത്തോളമായി നിർത്തിവെച്ച സർവീസുകളാണ് നാളെ പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ മുപ്പത് ശതമാനം ശേഷിയിലാണ് സർവീസ് പുനരാരംഭിക്കുന്നത്.
തുടക്കത്തിൽ വിമാനത്താവളത്തിലെ നാല് ടെർമിനലുകളിൽനിന്നാണ് സർവീസ് ഉണ്ടാകുക. ഇതിനായി ടെർമിനലുകൾ അണുവിമുക്തമാക്കിയിട്ടുണ്ട്. നാളെ മുതൽ വിമാനത്താവളത്തിനകത്ത് യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളൂ. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ് സേവനം ഉപയോഗിക്കാനാവുക. 30 ശതമാനം ജീവനക്കാരെ ഡ്യൂട്ടിക്ക്. നിയോഗിക്കും പ്രതിദിനം 100 വിമാന സർവീസുകളാണ് ഉണ്ടാവുക. രാത്രി പത്തിനും പുലർച്ച നാലിനുമിടയിൽ കമേഴ്സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല.
ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം എന്ന നിര്‍ദേശമുണ്ട്. പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാർകുവൈത്ത് മുസാഫിർ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കുവൈത്തിൽനിന്ന് തിരിച്ചുപോവുന്നവർക്ക് ഹാൻഡ് ബാഗേജ് അനുവദിക്കില്ലെങ്കിലും അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ് കയ്യിൽ കരുതാം. വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ സബാഹ് സാലിം അൽ ഹമൂദ് അസ്സബാഹിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ വിലയിരുത്തിയ യോഗം സംതൃപ്തി അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ വരുന്നവർക്ക് താത്കാലികമായി കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട് .