മാണി സി കാപ്പന്റെ പാര്‍ട്ടി എന്‍സികെ; 3 സീറ്റ് ആവശ്യപ്പെടും
നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്.

മാണി സി കാപ്പന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പൻ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. ഘടക കക്ഷിയാക്കാൻ യുഡിഎഫിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉൾപ്പെടെ 3 സീറ്റ് ചോദിക്കാനാണ് തീരുമാനം.
ബാബു കാർത്തികേയനാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാർ - സുൽഫിക്കർ മയൂരി, പി.ഗോപിനാഥ്. ട്രഷറർ - സിബി തോമസ്. പാര്‍ട്ടിയുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കും.
എല്‍.ഡി.എഫ് കടുത്ത അനീതിയാണ് കാണിച്ചതെന്ന് മാണി സി കാപ്പന് പറഞ്ഞു. കോണ്‍ഗ്രസുകാരനായി മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ക്ഷണിച്ചു. പക്ഷേ ഘടക കക്ഷിയായിട്ടേ യു.ഡി.എഫിന്റെ ഭാഗമാകൂവെന്ന് മാണി സി കാപ്പന് പറഞ്ഞു.
പാലാ ജോസഫ് വിഭാഗത്തിന് അഭിമാനപ്പോരാട്ടം
മാണി സി. കാപ്പൻ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി പാലായില്‍ മൽസരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത്കൊണ്ട് തന്നെ അരയും തലയും മുറുക്കി ജോസഫ് വിഭാഗം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ജോസ് കെ.മാണി തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തുന്ന സാഹചര്യത്തിൽ ഏത് വിധേനയും ജോസ് കെ.മാണിയെ തോൽപ്പിക്കാൻ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.
ഇന്നലെ പാലായിൽ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ സജീവമായി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പൻ ചുരുങ്ങിയ കാലയളവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകൾ മുതലെടുക്കാൻ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ട്. യു.ഡി.എഫിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പല വിട്ടുവീഴ്ചയ്ക്കും ജോസഫ് വിഭാഗം തയ്യാറായേക്കും.