തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐയില്‍ ധാരണ
വി. എസ് സുനിൽകുമാർ, കെ. രാജു, ഇ.എസ് ബിജിമോൾ, പി. തിലോത്തമൻ, സി. ദിവാകരൻ എന്നിവർ മൂന്ന് തവണയായി മത്സരരംഗത്തുള്ളവരാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സി.പി.ഐ എക്സിക്യൂട്ടീവിൽ ധാരണ. ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ജില്ലാ കൗൺസിലുകളുടെ അഭിപ്രായം പരിഗണിക്കും. എക്സിക്യൂട്ടീവിലുണ്ടായ ധാരണ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. വി. എസ് സുനിൽകുമാർ, കെ. രാജു, ഇ.എസ് ബിജിമോൾ, പി. തിലോത്തമൻ, സി. ദിവാകരൻ എന്നിവർ മൂന്ന് തവണയായി മത്സരരംഗത്തുള്ളവരാണ്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി മാനദണ്ഡം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ നടക്കുകയാണ്. രാവിലെ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം കൗൺസിൽ ചേരും. ഇന്നലെ കൗൺസിലിൽ നടന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകും.
ഉച്ചക്ക് ശേഷം നടക്കുന്ന യോഗത്തിലായിരിക്കും സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്. രണ്ട് ടേം നിർബന്ധമാക്കണമെന്നാണ് നേതൃതലത്തിലെ തീരുമാനമെങ്കിലും ചില മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ട്.