ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ആർ.എസ്.എസിന്റെ ഭൂരിപക്ഷ അഭിപ്രായം: അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ
നാമജപ ഘോഷയാത്രക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നും ബിജെപി മുൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൃഷ്ണകുമാർ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ എസ് കൃഷ്ണകുമാർ. സുപ്രീംകോടതി വിധിക്ക് പിന്നാലെ ആര്.എസ്.എസിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ആര്.എസ്.എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.
ആർഎസ്എസിലെ 70% പേർ സ്ത്രീകള്‍ കയറണമെന്ന അഭിപ്രായക്കാരായിരുന്നു. 30% പേര് മാത്രമാണ് സ്ത്രീകൾ കയറരുതെന്ന നിലപാട് സ്വീകരിച്ചത്. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ടാണ് നിലപാട് മാറ്റിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പഴയ നിലപാട്. വിധിക്ക് ഒരു വര്‍ഷം മുമ്പ് കെ സുരേന്ദ്രന് ഈ നിലപാട് വ്യക്തമാക്കിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.
നാമജപ ഘോഷയാത്രക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നും ബി.ജെ.പി മുൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൃഷ്ണകുമാർ വെളിപ്പെടുത്തി. ബിജെപി വിട്ട് കഴിഞ്ഞ ദിവസം കൃഷ്ണകുമാർ സി.പി.എമ്മിൽ ചേർന്നിരുന്നു. സി.പി.എമ്മിൽ ചേർന്നശേഷമാണ് ബി.ജെ.പി മുൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തൽ.