'മേജർ രവി ബി.ജെ.പി അംഗമായിരുന്നില്ല, ഒരു വിമുക്ത ഭടൻ മാത്രം'; സന്ദീപ് വാര്യര്‍
മേജർ രവിയെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കൊപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കുന്നതിനെ സന്ദീപ് വാര്യർ പരിഹസിച്ചു

ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺഗ്രസ് പാര്‍ട്ടിയില്‍ ചേർന്നതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മേജർ രവി ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഒരു വിമുക്ത ഭടൻ എന്ന നിലയിൽ മാത്രമാണ് പാർട്ടി അദ്ദേഹത്തെ പരിഗണിച്ചിരുന്നതെന്നും സന്ദീപ് വാര്യർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. മേജർ രവിയെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കൊപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കുന്നതിനെ സന്ദീപ് വാര്യർ പരിഹസിച്ചു.
നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ തൃപ്പുണിത്തുറയിൽ വെച്ച് മേജര്‍ രവി മുഖ്യാതിഥിയായിരുന്നു. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് അദ്ദേഹത്തെ വേദിയിൽ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കൂടിക്കാഴ്ച നടത്തിയിരുന്നു.