മുസ്ലിം ലീഗ് വർഗീയ പാർട്ടി ആണെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല; വിജയരാഘവനെതിരെ ഗീവർഗീസ് മാർ കൂറിലോസ്
മുന്നാക്ക സംവരണ വിഷയത്തിൽ മുസ്ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് എ വിജയരാഘവൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ പരോക്ഷമായി വിമർശിച്ച് യാക്കോബായ നിരണം ഭദ്രസനാധിപന് ഗീവർഗീസ് മാർ കൂറിലോസ്. മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. മതനിരപേക്ഷ നിലപാട് ഉയർത്തി പിടിച്ചിട്ടുള്ള പാർട്ടിയാണ് ലീഗ്. തെരഞ്ഞെടുപ്പ് ജയത്തിനായി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാർ കൂറിലോസിന്റെ വിമർശനം.
മുസ്ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് ചെന്നിത്തല
മുന്നാക്ക സംവരണ വിഷയത്തിൽ മുസ്ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് എ വിജയരാഘവൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. ‘വർഗീയതയും കോൺഗ്രസ് നിലപാടുകളും‘ എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിജയരാഘവന് വിമർശനം ഉന്നയിച്ചത്. കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കൾ പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രകടനപത്രികയിൽ അങ്ങനെ വാഗ്ദാനം ചെയ്തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിൽ ഉണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും എ വിജയരാഘവൻ ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പറയാതെ വയ്യ,
തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനത്മകമായ സന്ദര്‍ഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്‍പ്പിക്കും.