കോവിഡും ന്യൂമോണിയയും: എം വി ജയരാജന്റെ നില ഗുരുതരം
രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി.

കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. ന്യൂമോണിയയും കടുത്ത പ്രമേഹവും രക്തസമ്മർദ്ദവുമുണ്ട്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലാണുള്ളത്.
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരം, കോഴിക്കോട് നിന്നുള്ള ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ എ.എസ് അനൂപ് കുമാര്‍, ഡോ പി ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രാവിലെ അദ്ദേഹത്തെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും കോവിഡ് ന്യുമോണിയ ആയതിനാല്‍ ഗുരുതരസ്ഥിതി എന്ന നിലയില്‍ തന്നെ ചികിത്സ തുടരണമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സ തുടരുന്നതിന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്കി.
ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ സന്തോഷ് കുമാര്‍ എസ്.എസ്, ഡോ അനില്‍ സത്യദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും പരിശോധന നടത്തും. ആരോഗ്യമന്ത്രി നേരിട്ടെത്തി ഇന്നലെ രാത്രി 11.30 മണിയോടെ വിളിച്ചുചേര്‍ത്ത പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തി. പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറും വിവിധ വിഭാഗങ്ങളിലെ പ്രധാന ഡോക്ടര്‍മാരും അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.