വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
കണ്ണൂര്‍ സ്വദേശി ഷഹാനയാണ്(26) മരിച്ചത്. മേപ്പാടി എളിമ്പിലേരി സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് സംഭവം.

വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് കാരയാപ്പ് കല്ലറപ്പുര ഹൗസിൽ ഷഹാന (26)യാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻറ് സയൻസ് കോളജിൽ സൈക്കോളജി അധ്യാപികയാണ്. ശനിയാഴ്ച രാത്രി 7.45നാണ് സംഭവം.
30 അംഗ സംഘത്തിലാണ് യുവതി എത്തിയത്. റിസോർട്ടിനു പുറത്തു കെട്ടിയ കൂടാരത്തിലിരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. അടുത്തകാലത്താണ് കൂടുതൽ പേർ ഈ പ്രദേശത്തേക്ക് എത്താൻ തുടങ്ങിയത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടക്കിടെ കാട്ടാന ഇറങ്ങാറുണ്ട്.
പരേതനായ സി.കെ. അബ്ദുൽ സത്താറിൻെറയും ആയിഷയുടെയും മകളാണ് ഷഹാന. നേരത്തെ ഫാറൂഖ് കോളജിൽ അധ്യാപികയായിരുന്നു. മധ്യപ്രദേശ് സർവകലാശാലയിൽ സൈക്കോളജിൽ ഗവേഷണം നടത്തുന്നുണ്ട്. സഹോദരങ്ങൾ: ബിലാൽ, ലുഖ്മാൻ, ഡോ. ദിൽഷാത്ത്. ഭർത്താവ്: ലിഷാം