കോവിഡ് വാക്സിന്; സംസ്ഥാനത്ത് രണ്ടാം ഘട്ട ഡ്രൈ റണ്‍ പൂര്‍ത്തിയായി
രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് വിവിധ ജില്ലകളിലെ 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ നടന്നത്

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് മുന്‍പുള്ള രണ്ടാംഘട്ട ഡ്രൈ റൺ പൂര്‍ത്തിയായി . രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് വിവിധ ജില്ലകളിലെ 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ നടന്നത്. ആരോഗ്യ പ്രവര്‍ത്തകരാണ് ഡ്രൈ റണില്‍ പങ്കാളികളായത്.
കുത്തിവെപ്പ് ഒഴികെയുള്ള വാക്സിനേഷന്റെ എല്ലാ നടപടിക്രമങ്ങളും മോക്ഡ്രില്‍ മാതൃകയില്‍ ആവിഷ്കരിച്ചായിരുന്നു ഡ്രൈ റണ്‍. കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലായി 125 പേരും കാസർകോട് കാഞ്ഞങ്ങാട് ജില്ലാശുപത്രി , ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം , കാസർകോട് കിംസ് ആശുപത്രി എന്നിവിടങ്ങളിൽ ഡ്രൈറണ്‍ നടന്നു. കൊല്ലത്ത് വിക്ടോറിയ ആശുപത്രി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് , അഞ്ചൽ ഗവൺമെന്റ് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ഡ്രൈ റൺ .
തിരുവനന്തപുരത്തും എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും പാലക്കാടും വയനാട്ടിലും ആരോഗ്യ പ്രവർത്തകരായ 75 പേര് വീതമാണ് ഡമ്മി വാക്സിൻ സ്വീകരിച്ചത് . ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ ജില്ലാ കലക്ടർ എസ്. സുഹാസ് ഡ്രൈറൺ നിരീക്ഷിക്കാനെത്തി. തൃശൂർ ജില്ലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേത്യത്വത്തിലായിരുന്നു കോവിഡ് വാക്സിന് ഡ്രൈ റണ്‍. മലപ്പുറം ജില്ലയിൽ നിലമ്പൂർ ജില്ലാ ആശുപത്രി , ചാലിയാർ പ്രാഥമികാരോഗ്യ കേന്ദ്രം , പെരിന്തൽമണ്ണ കിംസ് അൽഷിഫ എന്നീ ആശുപത്രികളിലാണ് ഡ്രൈ റൺ നടന്നത് .ആലപ്പുഴയിൽ നാലിടത്തായിരുന്നു ഡ്രൈ റൺ ഓരോ കേന്ദ്രങ്ങളിലും 25 പേര് വീതം പങ്കെടുത്തു .ജനറൽ ആശുപത്രി സന്ദർശിച്ച് കലക്ടർ എ അലക്സാണ്ടർ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഡ്രൈ റണിനായി സജ്ജീകരിച്ച ആശുപത്രികളിലെല്ലാം കാത്തിരിപ്പിനും വാക്സിനേഷനും വാക്സിന് സ്വീകരിച്ച ശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു.