കാഞ്ഞങ്ങാട് ഔഫ് വധക്കേസ്; മുഖ്യപ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു
കുത്താൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പത്തു മീറ്റർ മാറി തെങ്ങിൻ തോപ്പിൽ നിന്നും കണ്ടെടുത്തു

കല്ലൂരാവി അബ്ദുല്‍ റഹ്മാൻ ഔഫ് വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെ കൊലപാതകം നടന്ന മുണ്ടത്തോട് ബാവ നഗർ റോഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പത്തു മീറ്റർ മാറി തെങ്ങിൻ തോപ്പിൽ നിന്നും കണ്ടെടുത്തു.
അന്വേഷണസംഘം ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കത്തി കണ്ടെത്തിയത്. പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരം അറിഞ്ഞ് നിരവധി പേർ സംഭവസ്ഥലത്തെത്തിയിരുന്നു. അബ്ദുല്‍ റഹ്മാൻ ഔഫിനെ കുത്തിയത് താൻ മാത്രമാണെന്നാണ് ഇർഷാദ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മറ്റ് രണ്ട് പ്രതികൾക്കും സംഭവത്തിൽ പങ്കില്ലെന്നാണ് ഇർഷാദിന്റെ മൊഴി. ഇത് പക്ഷേ അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ഔഫിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നു പേരും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. ഇത് കാരണം ഔഫിനൊപ്പമുണ്ടായിരുന്നവരിൽ നിന്ന് വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ മറ്റ് രണ്ട് പ്രതികളായ ഹസന്, ആഷിര്‍ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡി കാലാവധി കഴിഞ്ഞ് തിങ്കളാഴ്ച 11 മണിക്ക് ഇർഷാദിനെ കോടതിയിൽ ഹാജരാക്കും.