കാന്തി വെളളക്കയ്യന് എറണാകുളത്തെ ആദ്യ ആദിവാസി പഞ്ചായത്ത് പ്രസിഡന്റ്; പ്രതീക്ഷയോടെ ആദിവാസി സമൂഹം
ഊരുവാസികളുടെ നേതൃത്വത്തിൽ കുമ്മിയടിയും ആഹ്ലാദ പ്രകടനത്തോടെയുമാണ് പ്രസിഡന്റിനെ വരവേറ്റത്.
എറണാകുളം ജില്ലയിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി ഇനി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റിന് സ്വന്തം. കാന്തി വെളളക്കയ്യന് പഞ്ചായത്ത് ഭരണക്കസേരയിലെത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് കുട്ടമ്പുഴയിലെ ആദിവാസി സമൂഹം.
പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ സംവരണമായ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഭരണം യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 17 വാർഡുകളിൽ പത്തും നേടിയാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്ന് പട്ടികവർഗ സംവരണ വാർഡുകളാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥികളും തോറ്റതോടെയാണ് യു.ഡി.എഫിന്റെ കാന്തി പ്രസിഡൻ്റ് പദവിയിലേക്ക് എത്തിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്ന പ്രവർത്തന പരിചയവും കാന്തിക്ക് ഉണ്ട്.
ഊരുവാസികളുടെ നേതൃത്വത്തിൽ കുമ്മിയടിയും ആഹ്ലാദ പ്രകടനത്തോടെയുമാണ് പ്രസിഡന്റിനെ വരവേറ്റത്. സഹോദരന്റെ മകൾ ചന്ദ്രികയായിരുന്നു കാന്തിയുടെ എതിർ സ്ഥാനാർത്ഥി. സത്യപ്രതിജ്ഞക്ക് ശേഷം പ്രസിഡൻ്റായി ചുമതലയേറ്റ കാന്തിയെ ഊരിലുള്ളവരും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.
ആദ്യമായി ആദിവാസി മേഖലയിൽ നിന്ന് ഒരു പഞ്ചായത്ത് പ്രസിഡന്റിനെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കാണിക്കാരൻ വ്യക്തമാക്കി. കാട്ടാന ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന പരാതിയാണ് കാന്തിക്ക് ആദ്യം ലഭിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആദിവാസി സമൂഹത്തിന് വേണ്ടിയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ജനങ്ങൾക്കു വേണ്ടിയും നിലകൊള്ളുമെന്ന് കാന്തി പറഞ്ഞു.