'അതിന് ഞാനെന്ത് വേണം', 'എടാ നിര്‍ത്തടാ..'; കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പ്രതിഷേധം
ഉരുളക്ക് ഉപ്പേരി എന്ന രീതിയില്‍ എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജിൽ ഈ ചോദ്യങ്ങൾക്ക് പൊലീസില്‍ നിന്നും ഒരു ഉത്തരമില്ല എന്നതും ശ്രദ്ധേയമാണ്

നെയ്യാറ്റിന്‍കരയിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ ഓരോ പോസ്റ്റിന് താഴെയും വൻരോഷം ഉയരുകയാണ്. അച്ഛനുവേണ്ടി കുഴിയെടുക്കുന്ന മകനോട് ‘ഏടാ നിർത്തെടാ’ എന്നും ‘അതിനു ഞാൻ എന്ത് വേണം’ എന്നുമെല്ലാം മനസാക്ഷിയില്ലാതെ ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘ഇതാണോ പൊലീസ് മാമന്റെ രീതി’ എന്നാണ് സൈബര്‍ സ്പേസുകളില്‍ ഉയരുന്ന പ്രധാന ചോദ്യം. തീക്കൊളുത്തുന്ന ദമ്പതിമാരുടെ വീഡിയോയും കേരള പൊലീസിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റായി വരുന്നു. ഉരുളക്ക് ഉപ്പേരി എന്ന രീതിയില്‍ എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജിൽ ഈ ചോദ്യങ്ങൾക്ക് പൊലീസില്‍ നിന്നും ഒരു ഉത്തരമില്ല എന്നതും ശ്രദ്ധേയമാണ്.
നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടെയും മക്കളുടെ പൂർണമായ സംരക്ഷണം ഏറ്റെടുക്കും സർക്കാർ പ്രഖ്യാപിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപി റൂറൽ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.