കാഞ്ഞങ്ങാട് ഔഫ് കൊലപാതകം; ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു
രണ്ട് ലീഗ് പ്രവർത്തകർക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുറഹ്മാൻ ഔഫ് ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്

കാസർകോട് കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫ് വധത്തിൽ ഒരാൾ കസ്റ്റഡിയിൽ മുണ്ടത്തോട് സ്വദ്ദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലായത്. രണ്ട് ലീഗ് പ്രവർത്തകർക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുറഹ്മാൻ ഔഫ് ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകനായ ഇർഷാദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടർബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാൻ ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും മുണ്ടത്തോട് വെച്ച് ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പരാജയമാണ് ലീഗിനെ പ്രകോപിപ്പിച്ചതെന്ന് ഔഫിന്റെ സുഹൃത്തുക്കൾ പറയുന്നു.
എസ്.വൈ.എസിന്റെ സജീവ പ്രവർത്തകൻ കൂടിയായ അബ്ദുൾ റഹ്മാൻ ഔഫിന് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. യൂത്ത് ലീഗ് നേതാവിന് നേരെയുണ്ടായ അക്രമത്തെ തുടർന്നാണ് സംലർഷമുണ്ടായതെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദ്, മുണ്ടത്തോട് സ്വദ്ദേശികളായ ഇസ്ഹാഖ്, ഹസ്സൻ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്. അബ്ദു റഹ്മാൻ ഔഫിന്റെ കൂടെയുണ്ടായിരുന്ന സങ്കർഷത്തിൽ പരിക്കേറ്റ് അശുപത്രിയിൽ ചികിത്സയിലുള്ള ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഔഫിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി വൈകിട്ടോടെ നാട്ടിലെത്തിക്കും. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്