'ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്' കരുണാകരന്റെ ഓര്‍മദിനത്തില്‍ കെ.മുരളീധരന്
ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കിയതെന്നും രാജ്യത്ത് അപകടകരമാംവിധം ബി.ജെ.പി വളരുന്നത് കാണുമ്പോള്‍ കരുണാകരനെപ്പോലെയുള്ള നേതാക്കളെ ഓർത്തു പോവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ.കരുണാകരന്റെ വിയോഗം കോൺഗ്രസിന് സൃഷ്ടിച്ച നഷ്ടം നികത്താനാകാത്തതാണെന്ന് മകന് കെ.മുരളീധരന്. കരുണാകരന്റെ ഓര്‍മദിനത്തില്‍ അച്ഛനെ അനുസ്മരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളീധരന്റെ പരാമര്‍ശം. ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കിയതെന്നും രാജ്യത്ത് അപകടകരമാംവിധം ബി.ജെ.പി വളരുന്നത് കാണുമ്പോള്‍ കരുണാകരനെപ്പോലെയുള്ള നേതാക്കളെ ഓർത്തു പോവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കരുണാകരന്റെ വിയോഗം കോണ്‍ഗ്രസിനെ സംബന്ധിച്ച് നികത്താനാകാത്ത നഷ്ടമാണെന്നും വ്യക്തിപരമായി തന്നെ സംബന്ധിച്ച് അത് ജീവിത നഷ്ടമാണെന്നും മുരളീധരന് പറഞ്ഞു. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് ശക്തമായ നിലപാടുകളാണെന്ന് ഓര്‍മിപ്പിച്ച മുരളീധരന് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായിരുന്ന കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് കരുണാകരനായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
കെ.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അച്ഛന്റെ ഓർമ്മദിനമാണിന്ന്.അദ്ദേഹം വിട വാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്.ശ്രീ.കെ.കരുണാകരന്റെ വിയോഗം കോൺഗ്രസിന് സൃഷ്ടിച്ച നഷ്ടം നികത്താനാകാത്തതാണ്. വ്യക്തിപരമായി അതെന്റെ ജീവിത നഷ്ടമാണ്.
#വർഗീയശക്തികളെ വളരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല.കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് ബിജെപിക്ക് കേരളത്തിൽ എത്തിനോക്കാൻ പോലും കഴിയാതിരുന്നത് ഇതിന് തെളിവാണ്. ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്.രാജ്യത്ത് അപകടകരമാംവിധം ബിജെപി വളരുമ്പോൾ കരുണാകരനെപ്പോലുള്ള നേതാക്കളെ ഓർത്തു പോവുകയാണ്.
#ശക്തമായ നിലപാടുകളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരുകാലത്ത് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് കെ.കരുണാകരനാണ്.ആ കരുണാകര ശൈലിയാണ് ഇന്നത്തെ കോൺഗ്രസിന് ആവശ്യം.സാധാരണ കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ജീവനുതുല്യം സ്നേഹിച്ചു..സംരക്ഷിച്ചു...
#അച്ഛന്റെ ഓർമ്മകൾ പോലും വർഗീയതയെ ഭയപ്പെടുത്തും.ജനവിരുദ്ധ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള പ്രതിജ്ഞയാണ് ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും നല്ല തീരുമാനം.ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കരുത്ത് പകരുന്നത് അച്ഛൻ തന്നെയാണ്. അദ്ദേഹം തെളിച്ച പാതയിലൂടെയായിരിക്കും എന്നുമെന്റെ സഞ്ചാരം.അച്ഛന്റെ അനശ്വരമായ ഓർമ്മകൾക്കു മുന്നിൽ നിറ മിഴികളോടെ പ്രണാമം അർപ്പിക്കുന്നു.