മാളില്‍ നടിയെ ഉപദ്രവിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം എറണാകുളം ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നു
പ്രതികള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് ട്രെയിനില്‍ മടങ്ങിയതായാണ് പൊലീസിന്റെ നിഗമനം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പൊലീസ് പുറത്ത് വിട്ടിരുന്നു

കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം എറണാകുളം ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നു. പ്രതികള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് ട്രെയിനില്‍ മടങ്ങിയതായാണ് പൊലീസിന്റെ നിഗമനം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പൊലീസ് പുറത്ത് വിട്ടിരുന്നു.
30 വയസിന് താഴെ പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് ഇന്നലെ പൊലീസ് പുറത്ത് വിട്ടത്. മാളില്‍ നിന്ന് പതിനേഴാം തിയതി 8 മണിയോടെ പുറത്തിറങ്ങിയ യുവാക്കള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കാണ് എത്തിയത്. രാത്രിയോടെ ഇരുവരും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ ഭാഗത്തേക്ക് യാത്ര തിരിച്ചതായാണ് പൊലീസ് നിഗമനം. ഇരുവരും ജില്ലക്ക് പുറത്ത് നിന്നുള്ളവരാണെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.
പ്രതികളെ കണ്ടെത്താന്‍ മറ്റ് ജില്ല പൊലീസ് മേധാവികളുടെ സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ട്. മെട്രോ ട്രെയിൻ വഴി ലുലു മാളിലെത്തിയ പ്രതികൾ പ്രവേശന കവാടത്തിൽ പേര് വിവരങ്ങൾ നൽകാതെ മാളിൽ പ്രവേശിച്ചത് മനപൂര്‍വ്വമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. മാളില്‍ നിന്നും വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലും പ്രതികളുടെ മുഖം വ്യക്തമല്ല.
ഇതോടെയാണ് ഫോട്ടോ പുറത്ത് വിടാന്‍ പൊലീസ് തീരുമാനിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളിൽ വെച്ച് രണ്ടു യുവാക്കള്‍ ഉപദ്രവിച്ച വിവരം നടി വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം.