തെരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസിൽ വിഴുപ്പലക്കൽ തകൃതി
നിലപാടുകളിൽ കെ.പി.സി.സി നേതൃത്വത്തിന് തന്നെ ഐക്യമില്ലാത്തതും താഴേതട്ടിൽ സംഘടന ചലിപ്പിക്കാനാകാത്തതും തോൽവിക്ക് കാരണമെയെന്ന് നേതാക്കൾ തുറന്നടിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ആഘാതത്തെതുടർന്ന് യു.ഡി.എഫിലും കോൺഗ്രസിലും വിഴുപ്പലക്കൽ തുടരുന്നു. നിലപാടുകളിൽ കെ.പി.സി.സി നേതൃത്വത്തിന് തന്നെ ഐക്യമില്ലാത്തതും താഴേതട്ടിൽ സംഘടന ചലിപ്പിക്കാനാകാത്തതും തോൽവിക്ക് കാരണമെയെന്ന് നേതാക്കൾ തുറന്നടിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെ മേൽചാർത്തി ഘടക കക്ഷികളും രംഗത്തെത്തി.
കോൺഗ്രസിന് കാര്യമായ ചികിത്സ വേണമെന്ന് കെ മുരളീധരനും നേതൃത്വപ്രശ്നമെന്ന് കെ. സുധാകരനും പറഞ്ഞതിന് പിന്നാലെയാണ് ഇന്ന് കൂടുതൽ നേതാക്കൾ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുടെ വിശദീകരണത്തിൽ വ്യക്തതയുണ്ടായിരുന്നില്ലെന്നാണ് ടി. സിദ്ദീഖ് പറഞ്ഞത്.
യു.ഡി.എഫിൽ നിന്ന് ന്യൂനപക്ഷം പലകാരണങ്ങളാൽ അകന്നുവെന്ന് പി.ജെ കുര്യൻ തുറന്നടിച്ചു. കോൺഗ്രസിനെതിരെ വിമർശനമാണ് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഉന്നയിച്ചത്. ഇപ്പോൾ ചർച്ച ചെയ്തില്ലെങ്കിൽ ജീവൻ പോയിട്ടാകും ചർച്ച ചെയ്യുകയെന്ന് മുനീർ പറഞ്ഞു.