'ഒരുമണിക്കൂര്‍ മഴ പെയ്താല്‍ ഓടയിലെ മാലിന്യം വീട്ടില്‍'; ബി.ജെ.പി മെമ്പറുടെ വാർഡിൽ വികസനമില്ലെന്ന് വി.വി രാജേഷ്, വീഡിയോ വൈറല്‍
ബിജെപിക്കാരിയായ കൗണ്‍സിലറാണ് പൂജപ്പുര വാര്‍ഡിലെന്ന കാര്യം മറന്നതാണ് രാജേഷിന്റെ പ്രസംഗത്തിലെ അമളിക്ക് കാരണം.

തിരുവനന്തപുരം പൂജപ്പുരയിലെ ബി.ജെ.പി സിറ്റിംഗ് സീറ്റില്‍ മല്‍സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി വി.വി രാജേഷിന്റെ അമളി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിറ്റിംഗ് വാർഡെന്ന് ഓർക്കാതെ വാര്‍ഡിലെ വികസനപോരായ്മകള്ക്കെതിരെ ആഞ്ഞടിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
പൂജപ്പുര വാര്‍ഡ് തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിനിടെ ആയിരുന്നു വി.വി രാജേഷിന്റെ 'അത്യൂജല' പ്രസംഗം. ''ഇന്നലെ രാവിലെ ഞങ്ങള്‍ പ്രചാരണത്തിനിറങ്ങിയ ബൂത്തില്‍ വീട്ടമ്മമാര്‍ കൈയ്യില്‍ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്നം പൂജപ്പുരയില്‍ ഒരുമണിക്കൂര്‍ മഴ പെയ്താല്‍ ഡ്രെയിനേജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുകേട്ട് ഞാന്‍ ഞെട്ടി. അതിശയിച്ച് പോയി. നമ്മളൊക്കെ കരുതും പൂജപ്പുര വാര്‍ഡെന്ന് പറഞ്ഞാ ഒരുപാട് വികസനം എത്തിയ സമതല പ്രദേശങ്ങളുള്ള വാര്‍ഡാണെന്നാണ്. മിക്ക ബൂത്തുകളിലും പോയി. എല്ലാവരും പറയുന്നത് ഡ്രെയിനേജ് പ്രോബ്ലമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മഴ പെയ്തു കഴിഞ്ഞാല്‍ ഡ്രെയിനേജ് വേസ്റ്റ് എല്ലാം വീടിനുള്ളിലൂടെ ഒഴുകുന്നു''. എന്നായിരുന്നു രാജേഷിന്റെ പ്രസംഗം.
ബിജെപിക്കാരിയായ കൗണ്‍സിലറാണ് പൂജപ്പുര വാര്‍ഡിലെന്ന കാര്യം മറന്നതാണ് രാജേഷിന്റെ പ്രസംഗത്തിലെ അമളിക്ക് കാരണം. നിലവിലെ കൗണ്‍സിലറായ ഡോ.ബി. വിജയലക്ഷ്മി, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ വേദിയിലിരിക്കെയാണ് രാജേഷിന്റെ പ്രസംഗം. അതെ സമയം പ്രസംഗം വൈറലായതോടെ ന്യായീകരണവുമായി ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തുവന്നു. വി.വി രാജേഷിന് നാക്കുപിഴ സംഭവിച്ചതാണെന്ന വാദമാണ് ബിജെപി പ്രവർത്തകർ പറയുന്നത്.