പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം, ഉത്തരവാദി കേരള സര്‍ക്കാര്‍: വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്
'പിണറായിയോടാണ്; സഖാവും പൊലീസും ആര്.എസ്.എസ് നേതാവിനെ രക്ഷിച്ചെടുക്കാൻ നടത്തിയ വൃത്തികെട്ട കളികൾ ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും, അന്ന് നിങ്ങളെ ജനം തെരുവിൽ വിചാരണ ചെയ്യുക തന്നെ ചെയ്യും'

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതിന് ഉത്തരവാദി കേരള സര്‍ക്കാരെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്. ഡബ്ല്യു.ജെ.എം സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആണ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. പ്രതി കുനിയില്‍ പത്മരാജന് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. പോക്സോ ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി പോക്സോ കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.
'പോക്സോ കേസ് പ്രതിയായ ബിജെപി നേതാവ് പത്മരാജനെ 'അവർ' രക്ഷപ്പെടുത്തിയിരിക്കുന്നു. സംഘ് പരിവാറിന്റെ രാഷ്ട്രീയ സാംസ്കാരിക അജണ്ട കൃത്യമായി നടപ്പാക്കാൻ നേതൃത്വം കൊടുക്കുന്ന പപ്പനെന്ന ക്രിമിനലിനെ അധികാരവും അഹങ്കാരവും വേണ്ടുവോളമുള്ള പിണറായിയെ വരച്ച വരയിൽ നിർത്തി പിണറായിയുടെ പൊലീസിനെ തന്നെ ഉപയോഗിച്ച് രക്ഷിച്ചെടുക്കാൻ ആര്.എസ്.എസിന് സാധിച്ചിരിക്കുന്നു'; വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പറഞ്ഞു.
'പിണറായിയോടാണ്; സഖാവും സഖാവിന്റെ പൊലീസും ആര്.എസ്.എസ് നേതാവിനെ രക്ഷിച്ചെടുക്കാൻ നടത്തിയ വൃത്തികെട്ട കളികൾ ഇന്നല്ലെങ്കിൽ നാളെ ഒന്നൊന്നായി പുറത്തുവരും, അന്ന് നിങ്ങളെ ജനം തെരുവിൽ വിചാരണ ചെയ്യുക തന്നെ ചെയ്യും. ടീച്ചറോടാണ് ; പാനൂരിലെ ഒരു ചെറിയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ സമയവും സൗകര്യവും ഉള്ള നിങ്ങൾക്ക് സ്വന്തം മണ്ഡലത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു കുഞ്ഞുമോളെയോ ആ കുടുംബത്തെയോ ഒന്ന് വിളിച്ചാശ്വസിപ്പിക്കാൻ പോലും സമയം കിട്ടാതെ പോയത് ആ അമ്മ മനസ്സിൽ ഉള്ളത് കാരുണ്യമല്ല കാപട്യം ആയിരുന്നതിനാൽ മാത്രമാണെന്ന് കേരളം നാളെ വിധിക്കുക തന്നെ ചെയ്യും. ആര്.എസ്.എസിനോടും അവർക്ക് വിടുപണി ചെയ്ത പൊലീസിനോടുമാണ്; നെറികേടുകൾ കൊണ്ട് നേടിയ ഈ ജാമ്യം കൊണ്ട് രക്ഷപെട്ടു എന്ന് കരുതേണ്ട, നീതിയുടെ കൈകൾ നിങ്ങളെ തേടി വരിക തന്നെ ചെയ്യും'; വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.