എനിക്ക് സൗകര്യമുള്ള സമയത്ത് ഫേസ്ബുക്കിൽ പോസ്റ്റും കമന്റുമൊക്കെ ഇടും’;മുല്ലപ്പള്ളിക്ക് മറുപടിയുമായി ബല്‍റാം
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന.

സോഷ്യല്‍മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ ബല്‍റാം തയ്യാറാകണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയുമായി വി.ടി ബല്‍റാം രംഗത്ത്. ഫേസ്ബുക്കിലൂടെ മുല്ലപ്പള്ളിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ബല്‍റാമിന്റെ ചുട്ട മറുപടി. തന്റെ തിരക്കിനിടയില്‍ സൗകര്യമുള്ള സമയത്താണ് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഫേസ്ബുക്കിൽ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ഒരു ദിവസത്തെ പരിപാടികളെ കുറിച്ചുള്ള വലിയൊരു കുറിപ്പിനൊപ്പമാണ് ഈ മറുപടി.
ഫേസ്ബുക്കിലൂടെ കെ.ആര് മീരയെ അധിക്ഷേപിച്ച നടപടിയുടെ പശ്ചാത്തലത്തിലാണ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി ബല്‍റാമിനെതിരെ ആഞ്ഞടിച്ചത്. താന്‍ കെ.ആര് മീരയുടെ ഒരു ആരാധകനാണെന്നും. ആ എഴുത്ത് തനിക്ക് ഇഷ്ടമാണെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. മീരയെ എന്നല്ല ആരേയും അങ്ങനെ പറയാന്‍ പാടില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. നല്ല ലക്ഷണമായി കാണുന്നില്ല അതു ശരിയല്ല. അങ്ങനെ അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്ത്തകന് സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ലെന്നുമായിരുന്നു മുല്ലപ്പള്ളി അഭിമുഖത്തില്‍ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച. പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം. പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം, കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച, പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പി.ഡബ്ള്യൂ.ഡി റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.
ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു. ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ. പിന്നെ കരിമ്പയിൽ എം.എൽ.എ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം. തുടർന്ന് കക്കാട്ടിരിയിൽ എം.എൽ.എ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം. അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം. കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം. രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഡി.സി. പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്.