തന്റെ നയാപൈസ പോലും മലയാള സിനിമയിലെ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ അനുവദിക്കില്ലെന്ന് ശാരദക്കുട്ടി
എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ലെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി. അതുകൊണ്ട് മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെങ്കിലും തന്റെ ആത്മാഭിമാനത്തെ തൃപ്തിപ്പെടുത്താനായി മാത്രമാണിതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ശാരദക്കുട്ടിയുടെ പോസ്റ്റ്
എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ല.അതുകൊണ്ടു മലയാള സിനിമയ്ക്കോ ആണഹന്തക്കോ ഒരു പുല്ലും സംഭവിക്കില്ല എന്നെനിക്കറിയാം.പക്ഷെ എനിക്കുണ്ടല്ലോ ഒരു ആത്മാഭിമാനം.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ..ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ, ഒന്നടങ്കം ചെയ്യാൻ തയ്യാറാകുന്ന കാലത്തേ ഈ ധാർഷ്ട്യം അവസാനിക്കൂ..കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ..കഴിയണം. ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേൽ കാൽ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്..ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ഒരു മടങ്ങി ചെല്ലൽ സാധ്യവുമല്ല.
എസ്. ശാരദക്കുട്ടി