വാക്സിൻ ഡോസിന് ഒപ്പം ബിയർ ഫ്രീ; കോവിഡ് ബാറൊരുക്കി ഇസ്രയേൽ
ബാറിൽ വാക്സിനെടുക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു എന്ന് ദ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.

ടെൽഅവീവ്: കോവിഡിനെതിരെ ജനസംഖ്യാനുപാതിമായി ഏറ്റവും കൂടുതൽ കുത്തിവയ്പ്പ് നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രയേൽ. 93 ലക്ഷം ജനസംഖ്യയിൽ ഇതുവരെ 43 ശതമാനത്തിലേറെ പേർ വാക്സിൻ ഡോസ് സ്വീകരിച്ചു എന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതിനായി നിരവധി വാക്സിൻ ക്ലിനിക്കുകളാണ് രാജ്യത്തുടനീളം ആരംഭിച്ചിട്ടുള്ളത്.
എങ്ങനെയെങ്കിലും വാക്സിൻ കുത്തിവയ്ക്കുക എന്ന ലക്ഷ്യവുമായി വിവിധ പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തു. ഡോസ് കുത്തിവച്ചാൽ സൗജന്യ ബിയർ നല്കാം എന്നു വരെ ചിലയിടങ്ങളിൽ വാഗ്ദാനമുണ്ട്.
ടെൽ അവീവ് മുനിസിപ്പാലിറ്റിയാണ് നഗരത്തിലെ ജെനിയ ഗ്യാസ്ട്രോ പബ്ബുമായി ചേർന്ന് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചത്. വാക്സിനെടുത്താൽ ഒരു മദ്യം കഴിച്ചു പോകാം എന്നതായിരുന്നു വാഗ്ദാനം. ബാറിൽ വാക്സിനെടുക്കാനുള്ളവരുടെ നീണ്ട നിരയായിരുന്നു എന്ന് ദ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ, യാഥാസ്ഥിതിക നഗരമായ ബ്നി ബാർകിൽ സർക്കാർ വാക്സിനൊപ്പം അവരുടെ ഇഷ്ടപ്പെട്ട പരമ്പരാഗത വിഭവം കൂടി സൗജന്യമായി നൽകിയിരുന്നു.
ഫെബ്രുവരി മൂന്നു മുതലാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. 16 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ കുത്തിവയ്പ്പ് നൽകിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച മുതൽ ജിം, ഹോട്ടൽ, സംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.