മുഹ്സിൻ ഫക്രിസാദെയുടെ കൊല: തിരിച്ചടിക്കുമെന്ന് ഇറാൻ; ഗൾഫിൽ സംഘർഷ സാധ്യത
ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തൽ.

ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊല ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നു. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തൽ. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
ഇറാൻ മണ്ണിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ആണവശിൽപ്പി മുഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദിൽ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോൾ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനിൽ അലയടിക്കുന്നത്. ജനുവരിയിൽ യു.എസ് പ്രസിഡൻറ് പദം അവസാനിക്കും മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുഹ്സിൻ ഫക്രിസാദെയുടെ കൊല.
ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് വ്യക്തമല്ല. കൊലയുടെ പേരിൽ ഇസ്രായേലിനെതിരെ ഇറാൻ നീങ്ങിയാൽ തുറന്ന സൈനിക നടപടികൾക്ക് അമേരിക്കയും മടിക്കില്ല. പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇന്നോ നാളെയോ ഇറാൻ ജനതയെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനവും ഉപരോധവും തളർത്തിയ ഇറാൻ സമ്പദ്ഘടനയെ കൂടുതൽ ഉലയ്ക്കുന്നതാകും തുടർ നടപടികൾ. ആണവ കരാറിൽ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള വൻശക്തി രാജ്യങ്ങൾ പ്രശ്നത്തിൽ ഇടപെടണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ആവശ്യപ്പെട്ടത്. സൗദി അറേബ്യ ഉൾപ്പെടെ ഇറാന്റെ അയൽ രാജ്യങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിക്കാനുള്ള നീക്കത്തിലാണ്.