മാസ്ക് അഴിക്കാത്തതിന് കുട്ടിയുടെ മുഖത്ത് തുപ്പി; ഇപ്പോള്‍ നിനക്കും കൊറോണ വന്നെന്ന് പറഞ്ഞ് 47കാരന്
ചെരുപ്പ് ധരിക്കാതെ വിചിത്രമായാണ് പെരുമാറിയതെന്നും ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും റസ്റ്റോറന്റ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.

കോവിഡ് കാലത്ത് ലോകമെങ്ങുമുള്ള ജനങ്ങള്‍ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. മുഖത്ത് ധരിച്ച മാസ്ക് മാറ്റണമെന്ന നിര്‍ദ്ദേശം അനുസരിക്കാത്തതിന് ഒരു കുട്ടിയുടെ മുഖത്ത് തുപ്പിയിരിക്കുകയാണ് ഒരു 47 കാരന്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് വിചിത്രമായ സംഭവമുണ്ടായത്. ഫ്ലോറിഡയിലെ ട്രഷര്‍ ഐലൻഡിൽ ഒരു ഹോട്ടലില്‍ മാസ്ക് ധരിച്ചെത്തിയ കുട്ടിയുടെ നേരെയാണ് ഈ വ്യക്തിയുടെ ആക്രമണമുണ്ടായത്. ജേസണ്‍ കോപെന്ഹാവെര് എന്നയാളാണ് വിചിത്രമായ ഈ പ്രവൃത്തി ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം പിഴ ചുമത്തി വിട്ടയച്ചു.
ഹോട്ടലില്‍ ഇരിക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് എത്തിയ ജേസണ്‍ കുട്ടിയോട് മാസ്ക് മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കുട്ടി അത് അനുസരിച്ചില്ല. അതോടെ അയാള്‍ കുട്ടിയുടെ കൈകള്‍ മുറുക്കെ പിടിക്കുകയും അയാളുടെ മുഖം കുട്ടിയുടെ മുഖത്തിന്റെ അടുത്ത് കൊണ്ടുവന്ന് തന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നുവെന്നും കുട്ടി പറയുന്നു. ഇപ്പോള്‍ നിനക്കും കൊറോണ വൈറസ് വന്നു എന്നു പറഞ്ഞാണ് ജേസണ്‍ പിന്മാറിയത്.. ജേസന്റെ മുഖം തന്റെ മുഖത്തിന് വളരെ അടുത്ത് കൊണ്ടുവന്നുവെന്നും അയാളുടെ തുപ്പല് തന്റെ മുഖത്ത് തെറിച്ചുവെന്നുമുള്ള വാദത്തില്‍ കുട്ടി ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ, കുട്ടിയുടെ പ്രായം പോലീസ് വെളിപ്പെടുത്തിയില്ല.
പ്രശ്നമുണ്ടാക്കിയതിന് ഇയാളെ പിടിച്ചുമാറ്റാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരെ ജേസണ്‍ മര്‍ദ്ദിച്ചുവെന്നും പോലീസ് പറഞ്ഞു. ചെരുപ്പ് ധരിക്കാതെ വിചിത്രമായാണ് പെരുമാറിയതെന്നും ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും റസ്റ്റോറന്റ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്ത ഇയാളെ 650 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊക്കെ കുറ്റങ്ങളാണ് ഇയാളില്‍ ചുമത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. അതേസമയം, ഇയാള്‍ക്ക് കോവിഡ് രോഗബാധയുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.