തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ
സുമയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘത്തലവന് പ്രതികരിച്ചു

തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ. ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെയാണ് ജേക്കബ് സുമ മൊഴി നല്‍കിയത്. എന്നാല്‍ സുമയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘത്തലവന് പ്രതികരിച്ചു. തന്റെ സഹായിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി എന്നാണ് ജേക്കബ് സുമയുടെ മൊഴി. തന്റെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകനും വധഭീഷണിയുണ്ടെന്നും ജേക്കബ് സുമ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്കി.
രാജ്യത്തിന് പുറത്തുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുന്‍ മന്ത്രിക്കും തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഇന്നലെ ജേക്കബ് സുമ അന്വേഷണ കമ്മീഷന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുന്‍പ്രസിഡന്റിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ കമ്മീഷന് പ്രതിനിധി വ്യക്തമാക്കി. അതേസമയം സംഭവം അന്വേഷിക്കുന്ന ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് സുമക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശം നല്കി. 2009 മുതൽ പ്രസിഡന്റായിരുന്ന സുമയെ അഴമതിയാരോപണങ്ങളെത്തുടർന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർടി കഴിഞ്ഞവർഷം രാജിവയ്പിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്റ് സിറിൽ റമഫോസയാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്.
ഇന്ത്യൻ വംശജരായ ഗുപ്തകുടുംബം മന്ത്രിസഭാ രൂപീകരണത്തിൽ സ്വാധീനം ചെലുത്തിയത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് കമീഷൻ അന്വേഷിക്കുന്നത്. ഇവരടക്കം വമ്പന്മാർ സർക്കാർ ടെൻഡറുകളും മറ്റും കൈക്കലാക്കി വൻ അഴിമതി നടത്തിയതിന് ജേക്കബ്സുമ കൂട്ടുനിന്നുവെന്നാണ് ആരോപണം.