ദക്ഷിണ സുഡാനിലെ കാട്ടുതീയില്‍ 33 മരണം; മരണസംഖ്യ ഉയരാൻ സാധ്യത
ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്റല്‍ ഗസല്‍ പ്രവിശ്യയിലാണ് കാട്ടുതീ വ്യാപക നാശം വിതച്ചത്

ദക്ഷിണ സുഡാനിലുണ്ടായ കാട്ടുതീയില്‍ 33 പേര് കൊല്ലപ്പെട്ടു. പൊള്ളലേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്റല്‍ ഗസല്‍ പ്രവിശ്യയിലാണ് കാട്ടുതീ വ്യാപക നാശം വിതച്ചത്. 33 ജീവനുകള്‍ നഷ്ടമായതിന് പുറമെ അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പടര്‍ന്ന് പിടിച്ച കാട്ടുതീ വലിയ കാറ്റിനൊപ്പം ഗ്രാമങ്ങളിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ഉള് പ്രദേശമായതിനാല്‍ അപകടത്തില്‍ പെട്ടവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് ദുരന്തത്തിന്റ വ്യാപതി കൂട്ടിയത്.
138 വീടുകള്‍ തീയില്‍ പൂര്‍ണ്ണമായി കത്തിയമര്ന്നതിനൊപ്പം പതിനായിരത്തോളം വളര്‍ത്തു മൃഗങ്ങളും തീയിലകപ്പെട്ടു. ദക്ഷിണ സുഡാനില്‍ സര്‍ക്കാരും റിബല്‍ ഗ്രൂപ്പുകളും തമ്മിലുള്ള ആഭ്യന്തര യുദ്ധം 2013 മുതല്‍ തുടരുകയാണ്. ഇത് പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കുള്ള ഫണ്ടിങിനെയടക്കം ബാധിച്ചത് തീപ്പിടുത്തം നിയന്ത്രിക്കുന്നതിനും കാലതാമസമുണ്ടാക്കിയിട്ടുണ്ട്.