യു.എ.ഇ, ഇസ്രായേൽ നയതന്ത്രബന്ധം; അബൂദബിയിൽ എംബസിക്ക് തുടക്കം
കഴിഞ്ഞ ദിവസമാണ് യു.എ.ഇ മന്ത്രിസഭ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്

അബൂദബിയിൽ ഇസ്രായേൽ എംബസി തുറന്നതിനു തൊട്ടുപിന്നാലെ തെൽ അവീവിൽ യു.എ.ഇ എംബസി സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് യു.എ.ഇ മന്ത്രിസഭ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിനു പുറമെ രണ്ടു രാജ്യങ്ങളിലും കോൺസുലേറ്റുകൾ സ്ഥാപിക്കാനും വൈകില്ലെന്നാണ് സൂചന.
പോയ വർഷമാണ് യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇസ്രയേലിൽ യു.എ.ഇയുടെ ആദ്യ നയതന്ത്ര ദൗത്യത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ തുടർ നടപടികൾ സജീവമായി. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് എംബസി ആരംഭിക്കുന്നതു വൈകിയതെന്ന് യു.എ.ഇ നേതൃത്വം വ്യക്തമാക്കി.
അബുദബിയിൽ ഇസ്രായേൽ എംബസി തുറന്നതായി ഇസ്രായേൽ പ്രതിനിധി ഈതാൻ നഹെ വെളിപ്പെടുത്തി. സ്ഥിരമായ സ്ഥലം കണ്ടെത്തുന്നതുവരെ താൽക്കാലിക സ്ഥലത്താണ് ഇസ്രായേൽ സ്ഥാനപതി കാര്യാലയം പ്രവർത്തിക്കുക. ഇസ്രായേലിന്റെ യു.എ.ഇയിലെ ആദ്യ അംബാസഡറായി ഇതാൻ നഈ ചുമതലയേറ്റു.
ദുബൈയിൽ ഇസ്രായേൽ കോൺസുലേറ്റ് ഉടൻ തുറക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസാരഹിത യാത്ര ഏർപ്പെടുത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് തീരുമാനം ജൂലൈ വരെ മരവിപ്പിക്കാൻ യു.എ.ഇ കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു.