ഖത്തര്‍ അമീറിനെ ആലിംഗനം ചെയ്തു സ്വീകരിച്ച് മുഹമ്മദ് ബിന്‍ സല്മാന്; അറബ് ലോകത്ത് ചരിത്ര നിമിഷം
ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിക്കായി സൗദിയില്‍ വന്നിറങ്ങിയത്

റിയാദ്: ആദ്യം കൈ കൊടുത്തു. തൊട്ടുപിന്നാലെ ഇരുകൈകളും നീട്ടി ആലിംഗനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള ആ ആശ്ലേഷത്തില്‍ അലിഞ്ഞില്ലാതായത് അറബ് ലോകത്തിനു മുകളില്‍ മൂന്നര വര്‍ഷമായി ഉറഞ്ഞു നിന്നിരുന്ന പ്രതിസന്ധിയുടെ കാര്‍മേഘം.
ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിക്കായി സൗദിയില്‍ വന്നിറങ്ങിയത്. ഖത്തര്‍ അമീറിന്റെ വരവോടെ മാത്രം 41-ാം ജിസിസി ഉച്ചകോടിയും അതിന് ആതിഥേയത്വം വഹിക്കുന്ന വടക്കുപടിഞ്ഞാറന്‍ നഗരമായ അല്‍ ഉലയും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു.
അവിശ്വാസങ്ങള്‍ക്ക് ഒടുവില്‍
അറബ് ലോകത്തെ ശാക്തിക ചേരിയില്‍ കൃത്യമായ ധ്രുവീകരണം ഉണ്ടാക്കിയ ഭൂതകാലമാണ് വിസ്മൃതിയിലേക്ക് മറയുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളും ഖത്തറിന്റെ നേതൃത്വത്തിലുള്ള ചേരിയും നേരത്തെ കുറച്ചു കാലത്തേക്കെങ്കിലും മുഖാമുഖം നില്ക്കുന്ന അവസ്ഥയുണ്ടായിരുന്നു.
2017 ജൂണ്‍ അഞ്ചിനാണ് അപ്രതീക്ഷിതമായി ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത്. സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങളാണ് ഉപരോധത്തില്‍ പങ്കുചേര്‍ന്നത്. ഖത്തറിനൊപ്പം തുര്‍ക്കിയും ഇറാനും അണിനിരന്നതോടെ അറബ് ലോകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടു.
മഞ്ഞുരുകുന്നു
ഉപരോധം ഇരുചേരികളെയും എത്ര അകറ്റി എന്ന് വ്യക്തമാക്കുന്നതായിരുന്നു 2017ല്‍ സെപ്തംബറില്‍ ഉപരോധത്തിന് എതിരെ ഖത്തര്‍ അമീര്‍ യുഎന്നില്‍ നടത്തിയ പ്രസംഗം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മക്കയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തത് മഞ്ഞുരുക്കത്തിന്റെ സൂചന നല്കി. നവംബറില്‍ ദോഹയില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിലേക്ക് സൗദിയും യുഎഇയും ബഹ്റൈനും ടീമുകളെ അയച്ചു. ഇത് പുതിയ വഴിത്തിരിവായി.
പ്രതിസന്ധി മറികടക്കാനായി അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ്, യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജെറാദ് കുഷ്നര്‍ എന്നിവര്‍ ഇടപെടലുകള്‍ നടത്തി. ട്രംപ് അധികാരത്തില്‍ നിന്ന് വിടപറയുന്നതിന് മുമ്പ് പ്രശ്നത്തില്‍ പരിഹാരമുണ്ടാകുമെന്ന് നേരത്തെ യുഎസ് പ്രഖ്യാപിച്ചിരുന്നു.2017 ജൂണ്‍ അഞ്ചിനാണ് അപ്രതീക്ഷിതമായി ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത്. സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങളാണ് ഉപരോധത്തില്‍ പങ്കുചേര്‍ന്നത്. ഖത്തറിനൊപ്പം തുര്‍ക്കിയും ഇറാനും അണിനിരന്നതോടെ അറബ് ലോകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടു.