ഇന്ത്യൻ സിനിമയുടെ 'ശ്രീ' വിടവാങ്ങിയിട്ട് മൂന്ന് വർഷം
വിവിധ ഭാഷകളിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് 54 വയസിൽ ശ്രീദേവി വിടവാങ്ങുന്നത്

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം. വിവിധ ഭാഷകളിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് 54 വയസിൽ ശ്രീദേവി വിടവാങ്ങുന്നത്.
ഇന്ത്യൻ സിനിമ ചരിത്രത്തിലെ ആദ്യ താരറാണി, അഞ്ച് പതിറ്റാണ്ടുകൾ ഭാവ സൗന്ദര്യം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം. നാലാം വയസിൽ ബാലതാരമായി സിനിമയിൽ അരങ്ങേറിയ ശ്രീദേവി, കെ.ബാലചന്ദർ സംവിധാനം ചെയ്ത 'മുണ്ട്ര് മുടിച്ച്' സിനിമയില്‍ നായികയായി. പിന്നീട് തമിഴിന്റെ ശ്രീയായി. സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലുമെത്തി.
നൃത്തവും അഴകും അഭിനയവും കൊണ്ട് തമിഴും മലയാളവും തെലുഗും കന്നഡയുമെല്ലാം കടന്ന് ബോളിവുഡിലുമെത്തി. 1978 ൽ സോൽവാസാവൻ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡിൽ നായികയായി അരങ്ങേറിയത്. ജിതേന്ദ്രക്കൊപ്പം അഭിനയിച്ച ഹിമ്മത് വാല ബ്ലോക്ക്ബസ്റ്റർ ഹിറ്റായതോടെ ബോളിവുഡിലെ താരറാണി പദവിയിലേക്കായിരുന്നു ശ്രീദേവിയുടെ വളർച്ച.
നിർമാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ശ്രീ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ച് വരവ് നടത്തി. അഴകിലും നൃത്തത്തിലും മാത്രം കേന്ദ്രീകൃതമായ കഥാപാത്രങ്ങൾക്കപ്പുറത്തേക്ക്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിച്ചായിരുന്നു മടങ്ങി വരവ്. ആ ആഗ്രഹം പൂർത്തീകരിക്കും മുമ്പെ ശ്രീദേവി വിടവാങ്ങി. പക്ഷേ ഇന്ത്യൻ സിനിമയിൽ ആ ശ്രീ ഇന്നും മായാതെ നിൽക്കുന്നു.