ക്യാന്‍സറായിരുന്നു, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി; മരണം മുന്നില്‍ കണ്ട നാളുകളെക്കുറിച്ച് നടന് സുധീര്‍
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫേസ് ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി

വില്ലനായും വില്ലന്റെ കൂട്ടാളിയായുമെല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടനാണ് സുധീര്‍. ഡ്രാക്കുള എന്ന ചിത്രത്തില്‍ നായകനായും സുധീര്‍ വേഷമിട്ടു. ഇപ്പോള്‍ തനിക്ക് ക്യാന്സറായിരുന്നുവെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സുധീറിന്റെ കുറിപ്പ്
ഡ്രാക്കുള സിനിമ മുതൽ ബോഡി ബില്‍ഡിംഗ് എന്റെ പാഷനാണ്... എന്റെ കഠിനാധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും മോട്ടിവേഷന്‍ ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്റെ രൂപത്തിൽ നൈസ് പണി തന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫേസ് ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു...ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,...25 ന് സ്റ്റിച്ച് എടുത്തു. കീമോതെറാപ്പി സ്റ്റാര്‍ട്ട് ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു
എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിൽ ഇന്നലെ ജോയിന്‍ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, ഡയറക്ടര്‍ മനു .പോട്ടെ പുല്ല് ...വരുന്നത് വരുന്നിടത്തുവച്ച് കാണാം ...ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ..