കർഷകർക്ക് പിന്തുണ നൽകി; ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ ഭീഷണി
ഇൻസ്റ്റഗ്രാമിലാണ് ജമീലയുടെ പ്രതികരണം

ന്യൂഡൽഹി: ഇന്ത്യയിലെ കർഷക പ്രതിഷേധത്തെ പിന്തുണച്ച ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ ഭീഷണി. സ്വകാര്യ സന്ദേശങ്ങൾ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്ന് നടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലാണ് ജമീലയുടെ പ്രതികരണം.
'കുറച്ചു മാസങ്ങളായി ഇന്ത്യയിലെ കർഷകരെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഓരോ സമയത്തും എനിക്ക് ബലാത്സംഗ, വധ ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഞാനുമൊരു മനുഷ്യനാണ് എന്ന് എനിക്ക് സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നവർ ഓർക്കണം. അവകാശങ്ങൾക്കായി പൊരുതുന്നവർക്കാണ് എന്റെ ഐക്യദാർഢ്യം' - അവർ വ്യക്തമാക്കി.
ഇന്ത്യൻ വംശജനായ അലി ജമീലിന്റെയും പാക് വംശജ ഷീരീൻ ജമീലിന്റെയും മകളാണ് ജമീല. ടി4 എന്ന പരിപാടിയിലൂടെ ടെലിവിഷൻ ലോകത്തേക്ക് കടന്നു വന്ന അവർ നിരവധി പോപ് പരമ്പരകളുടെ അവതാരകയായിരുന്നു.
നേരത്തെ, കർഷക സമരത്തെ പിന്തുണച്ച് യുഎസ് പോപ് ഗായിക, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്, യുഎസ് വൈസ് പ്രസിഡണ്ട് കമലഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവർ രംഗത്തെത്തിയിരുന്നു. ഇവരുടെ ട്വീറ്റുകൾ കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.