രാത്രിയില്‍ അമിതമായി ആഹാരം കഴിച്ചു, വിഷാദ രോഗം അലട്ടി, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍; അനുഭവം പങ്കുവച്ച് നടി നമിത
എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടെന്ന് തന്നെ ശരീര ഭാരം 97 കിലോയിലെത്തി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നമിത. തമിഴിലും മലയാളത്തിലും തിളങ്ങിയ നമിത ഈയിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിഷാദ രോഗത്തിന് അടിമയായിരുന്ന കാലത്തെക്കുറിച്ചും അതിനെ എങ്ങിനെയാണ് മറികടന്നതിനെക്കുറിച്ചും കുറിക്കുകയാണ് നമിത. ആളുകളുമായി ഇടപഴകുന്നതില്‍ നിന്നു പോലും വിഷാദം തന്നെ പിന്തിരിപ്പിച്ചുവെന്നും നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
നമിതയുടെ വാക്കുകൾ
വലതു വശത്തെ ചിത്രം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ഇടതു വശത്തേത് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് എടുത്തതും. മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത് പങ്കുവയ്ക്കുന്നത്. കടുത്ത വിഷാദത്തിലായിരുന്നു ഞാന്‍. ആളുകളുമായി ഇടപഴകുന്നതില്‍ നിന്നു പോലും വിഷാദം എന്നെ പിന്തിരിപ്പിച്ചു. ഉറക്കം നഷ്ടപ്പെട്ടു.രാത്രിയില്‍ അമിതമായി ഭക്ഷണം കഴിച്ചു. ആഹാരത്തിലാണ് ഞാന്‍ ആശ്രയം കണ്ടെത്തിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടെന്ന് തന്നെ ശരീര ഭാരം 97 കിലോയിലെത്തി. ഞാന്‍ മദ്യത്തിന് അടിമയാണെന്നുവരെ ആളുകള്‍ പറയാന്‍ തുടങ്ങി. പിസിഒഡിയും തൈറോയ്ഡും അലട്ടിയിരുന്ന കാര്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. ഞാന്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചു. ഒടുവില്‍ ഞാനെന്റെ കൃഷ്ണനെ കണ്ടു. മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിക്കാന്‍ ആരംഭിച്ചു. ഡോക്ടറുടെ സഹായം തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവില്‍ ഞാന്‍ സമാധാനം കണ്ടെത്തി, അനശ്വരമായ സ്നേഹവും. നിങ്ങള്‍ അന്വേഷിക്കുന്നത് എന്തു തന്നെ ആകട്ടെ, അത് നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ട്.
ഗുജറാത്തുകാരിയായ നമിത സൊന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജമിനി, ബില്ല, അഴകിയ തമിഴ് മകന്, ചാണക്യ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയന്‍, പുലിമുരുകന് എന്നിവയാണ് നമിതയുടെ മലയാള ചിത്രങ്ങള്‍.