''ഇന്ത്യൻ ടീമിന്റെ കളി ഇനി കാണില്ല''; താരങ്ങള്‍ ബീഫ് കഴിച്ചതിനെതിരെ പ്രതിഷേധവുമായി ആരാധകര്‍
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്ലാൻഡ് നിർദ്ദേശിച്ചു

റെസ്റ്റോറന്റില്‍ വെച്ച് ഭക്ഷണം കഴിച്ച സംഭവത്തിൽ താരങ്ങൾ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുന്നതിനിടെ ട്വിറ്ററിൽ പുതിയ വിവാദങ്ങള്‍ പുകയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലിൽ ബീഫ് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ വിവാദം. ഇന്ത്യൻ താരങ്ങൾ ബീഫ് കഴിക്കുന്നുവെന്നും. ഇന്ത്യൻ ടീമിന്റെ കളി ഇനി കാണില്ലെന്നുമാണ് ഇവരിൽ പലരും ട്വിറ്ററില്‍ കുറിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെനുവിൽ ബീഫ് ഉൾപ്പെട്ടത് നേരത്തേയും ചില വിഭാഗക്കാര്‍ക്കിടയില്‍ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്ലാൻഡ് നിർദ്ദേശിച്ചു. ക്വീൻസ്ലാൻഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ബ്രിസ്ബേൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്വാറന്റീന് നിബന്ധനകളെപ്പറ്റി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വീൻസ്ലാൻഡ് എംപിയുടെ പ്രതികരണം.
രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, നവദീപ് സെയ്നി ശ്രേയാസ് അയ്യർ എന്നീ ഇന്ത്യൻ താരങ്ങൾ റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ ക്രിക്കറ്റ് ആസ്ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്.